മരിച്ചുകഴിഞ്ഞിട്ടും ഉമ്മൻചാണ്ടിയെ സിപിഎം വേട്ടയാടി, സ്വപ്നതുല്യമായ ഭൂരിപക്ഷം ചാണ്ടി ഉമ്മന് ലഭിക്കും: സതീശൻ

പാമ്പാടി: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് പോളിങ് ദിനത്തിലേക്ക് കടക്കുന്നത്. രാഷ്ട്രീയ പരിഗണനകൾക്കും ജാതി മത ചിന്തകൾക്കും അതീതമായി യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് അനുകൂലമായ വലിയൊരു പ്രതികരണം പുതുപ്പള്ളിയിലെ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന പൂർണമായ വിശ്വാസമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എല്ലാവിഭാഗം ജനങ്ങൾക്കിടയിൽ നിന്നും വൻപിന്തുണയാണ് ലഭിക്കുന്നത്. യുഡിഎഫ് ഒരു ടീമായി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുണ്ട്. സ്വപ്‌നതുല്യമായ ഒരു വിജയം ചാണ്ടി ഉമ്മനു ലഭിക്കും.

ഉമ്മൻ ചാണ്ടിക്കെതിരെ സോളർ കേസ് പ്രതി നൽകിയ പരാതി വ്യാജമാണെന്ന സി.ബി.ഐയുടെ കണ്ടെത്തൽ കോടതി അംഗീകരിച്ചു. നാല് പൊലീസ് സംഘങ്ങൾ പരാതിയിൽ കഴമ്പില്ലെന്ന് പറഞ്ഞിട്ടും മതിവരാഞ്ഞ് ഉമ്മൻ ചാണ്ടിയെ വഷളാക്കണമെന്ന് കരുതിയാണ് പിണറായി വിജയൻ തട്ടിപ്പ് കേസിലെ പ്രതിയായ സ്ത്രീയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐക്ക് വിട്ടത്. ജീവിച്ചിരിക്കുമ്പോഴും മരിച്ച ശേഷവും സിപിഎം ഉമ്മൻ ചാണ്ടിയെ വേട്ടയാടി. ഏഴ് വർഷം അധികാരത്തിൽ ഇരുന്നിട്ടും കേസിൽ എന്തെങ്കിലും ഒരു തുമ്പ് കണ്ടെത്താനായോ? മനപൂർവമായി ഒരു മനുഷ്യനെ വേട്ടയാടാനും അപകീർത്തിപ്പെടുത്താനും അപഹസിക്കാനും വേണ്ടി സിപിഎം നടത്തിയ പ്രചരണവും തെരഞ്ഞെടുപ്പിന് മുൻപ് പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷണത്തിന് വിട്ട പിണറായി വിജയന്റെ നാടകവും കെട്ടിപ്പൊക്കിയ വ്യാജ ആരോപണങ്ങളായിരുന്നെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. തെറ്റായ ആരോപണം ഉന്നയിച്ചതിലൂടെ പെൺമക്കൾ അടക്കമുള്ള ഉമ്മൻ ചാണ്ടിയുടെ കുടുംബം എത്രമാത്രം വേദന അനുഭവിച്ചിട്ടുണ്ട്? പരാതി വ്യാജമായിരുന്നെന്ന സി.ബി.ഐയുടെ അന്വേഷണ റിപ്പോർട്ട് കോടതി അംഗീകരിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഉമ്മൻ ചാണ്ടിയുടെ കുടുംബത്തോടും കേരളത്തിലെ ജനങ്ങളോടും മാപ്പ് പറയണമെന്ന് സതീശൻ ആവശ്യപ്പെട്ടു.

ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ 22-ാം ദിനത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജില്ലാ നേതാക്കളെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടിക്കൊണ്ടുള്ള പ്രചരണമാണ് സിപിഎം നടത്തിയത്. ജനങ്ങളിൽ നിന്നും അതിനെതിരെ പ്രതികരണമുണ്ടായപ്പോൾ ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരായ പ്രചരണം ആവർത്തിക്കില്ലെന്ന് സിപിഎം നേതാക്കൾ പറഞ്ഞു. ഇതിന് പിന്നാലെ സിപിഎം നേതാക്കളുടെ അറിവോടെ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടത്തി. ഇടുക്കിയിൽ നിന്നും എം.എം മണിയെ രംഗത്തിറക്കി ഉമ്മൻ ചാണ്ടിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ ആക്ഷേപം പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ ജനങ്ങളുടെ മനസിലുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. അത് ആർക്കും മായ്ച്ച് കളയാനാകില്ല. അതിനൊപ്പം തന്നെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരായ രാഷ്ട്രീയ പ്രചരണത്തിന് വേണ്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ വിനിയോഗിച്ചത്. മണിപ്പൂരിലും രാജ്യത്താകെയും ബിജെപി നടത്തുന്ന വർഗീയ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളൊക്കെ ജനങ്ങളുമായി ചർച്ച ചെയ്തു. സംസ്ഥാന സർക്കാരിനെതിരെ മാസപ്പടി ഉൾപ്പെടെയുള്ള ആറ് സുപ്രധാന അഴിമതി ആരോപണങ്ങളും ഓണക്കാലത്തെ രൂക്ഷമായ വിലക്കയറ്റവും നികുതി ഭീകരതയും കാർഷിക മേഖലയോടുള്ള അവഗണനയുമൊക്കെ ജനങ്ങൾക്കിടയിൽ ചർച്ചയാക്കി. ഏഴ് മാസമായി മൗനത്തിലായ മുഖ്യമന്ത്രി പുതുപ്പള്ളിയിലെങ്കിലും മാധ്യമങ്ങളോട് സംസാരിക്കണമെന്നും പ്രതിപക്ഷം ഉയർത്തിയ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്നും ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. രണ്ട് ഘട്ടമായി പ്രചരണത്തിനെത്തിയെങ്കിലും മാധ്യമങ്ങളെ കാണാനോ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി നൽകാനോ തയാറാകാതെ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തിൽ ഒളിച്ചിരിക്കുകയാണ്. ഉത്തരം പറയാൻ സാധിക്കത്ത തരത്തിലുള്ള പ്രതിരോധനത്തിലായതിനാൽ മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഇപ്പോഴും ഒളിച്ചോടുകയാണ.് യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പുതുപ്പള്ളിയിൽ പറഞ്ഞത്. കിടങ്ങൂരിൽ യു.ഡി.എഫും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ബിജെപി സഹായത്തോടെ കോട്ടയം നഗരസഭയിലെയും എസ്.ഡി.പി.ഐ സഹായത്തോടെ ഈരാറ്റുപേട്ടയിലെയും യുഡിഎഫ് ഭരണം സിപിഎം താഴെയിറക്കിതൊക്കെ മറന്നുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. കേരളത്തിലെ സിപിഎമ്മും ബി.ജെപിയുടെ കേന്ദ്ര നേതൃത്വവും തമ്മിൽ ബന്ധമുണ്ട്. കേസുകൾ ഒത്തുതീർപ്പാക്കുന്നതിലൂടെ അത് വ്യക്തമായതുമാണ്. എന്നിട്ടും അതേക്കുറിച്ചൊന്നും മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. കേരളത്തിൽ വിലക്കയറ്റമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിൽ വിലക്കയറ്റമില്ലെന്ന് വിശ്വസിക്കുന്ന ഏകയാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

Logo
X
Top