വീണ്ടുമൊരു ബ്ലേഡ് കമ്പനി പൊട്ടി; നൂറുകോടി പിരിച്ച കുടുംബം മുങ്ങി, പത്തനംതിട്ടയിലെ ജി&ജി ഫിനാൻസില്‍ നിക്ഷേപിച്ചവർ പെരുവഴിയിൽ

പത്തനംതിട്ട: നൂറ് കോടിക്ക് മുകളില്‍ നിക്ഷേപ തട്ടിപ്പ് നടത്തിയ തിരുവല്ല- തെള്ളിയൂരിലെ ജി ആന്‍ഡ്‌ ജി ഫിനാന്‍സ് സ്ഥാപനംപൂട്ടി ഉടമകള്‍ മുങ്ങി. എണ്‍പതോളം പരാതികളാണ് സ്ഥാപനത്തിനെതിരെ പോലീസിന് ലഭിച്ചത്. സംഭവത്തില്‍ തിരുവല്ല പോലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടമകളായ തെള്ളിയൂര്‍ സ്വദേശി ഗോപാലകൃഷ്ണന്‍ നായര്‍, ഭാര്യ സിന്ധു, മകന്‍ ഗോവിന്ദ്, മരുമകള്‍ ലേഖാലക്ഷ്മി എന്നിവര്‍ ഒളിവിലാണ്.

തെള്ളിയൂര്‍ ആസ്ഥാനമായി അമ്പത് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന ജി ആന്‍ഡ്‌ ജി ഫിനാന്‍സിന് 48 ശാഖകളാണുള്ളത്. നിക്ഷേപിച്ച തുകയുടെ കാലാവധി പൂര്‍ത്തിയായിട്ടും പലര്‍ക്കും പണം നല്‍കാതെ വന്നപ്പോഴാണ് സ്ഥാപനം പൂട്ടിപ്പോയ വിവരം നിക്ഷേപകര്‍ അറിയുന്നത്. മറ്റു വരുമാനങ്ങള്‍ ഒന്നുമില്ലാതെ സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ച് അതില്‍ നിന്നും ലഭിച്ചിരുന്ന പലിശ കൊണ്ട് ജീവിച്ചുപോന്ന പാവങ്ങളാണ് നിക്ഷേപകരില്‍ ഏറെയും. 13% ശതമാനം പലിശയാണ് ഇവിടെ നല്‍കിയിരുന്നത്. 500 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് നിക്ഷേപകരുടെ ആരോപണം.

കഴിഞ്ഞ ഡിസംബര്‍ വരെ കൃത്യമായി പലിശ നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിയോടെ പലിശ മുടങ്ങി. പണം തിരികെ നല്‍കാന്‍ സ്ഥാപനത്തെ സമീപിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയാണെന്ന് അറിയിച്ചു. നിക്ഷേപകരുടെ തുകയുടെ ഒരു ശതമാനം വെച്ച് പല ഘട്ടങ്ങളിലായി തിരികെ നല്‍കാമെന്നായി ഉടമയായ ഗോപാലകൃഷ്ണന്‍റെ വാദം. എന്നാല്‍ പിന്നീട് ഗോപാലകൃഷ്ണന്‍ തന്‍റെ അഞ്ച് ഏക്കര്‍ സ്ഥലത്തുള്ള ആഡംബരവീട് വിറ്റ് കുടുംബസമേതം മുങ്ങിയെന്ന് നിക്ഷേപകനായ തെള്ളിയൂര്‍ സ്വദേശി ജയകൃഷ്ണന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “എന്‍റെ മകളുടെ കല്യാണത്തലേന്ന്, നിക്ഷേപിച്ച 10 ലക്ഷം തിരികെ തരാമെന്ന് പറഞ്ഞ് ഗോപാലകൃഷ്ണന്‍ ചതിക്കുകയായിരുന്നു. മനപൂര്‍വ്വം ജനങ്ങളെ പറ്റിച്ച് കടന്നുകളഞ്ഞതാണ്” മറ്റൊരു നിക്ഷേപകനായ രാജേന്ദ്രന്‍ നായര്‍ പറയുന്നു.

ഗോപാലകൃഷ്ണന്‍റെ അച്ഛന്‍ തുടങ്ങിയ പി.ആര്‍.ഡി ഫിനാന്‍സിയേഴ്സ് പിന്നീട് മക്കള്‍ ഏറ്റെടുത്ത് നടത്തിയത്. ഗോപാലകൃഷ്ണനോടൊപ്പം സഹോദരന്‍ അനില്‍ കുമാറും ചേര്‍ന്നാണ് സ്ഥാപനം നടത്തിയിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുന്‍പ് അനില്‍ കുമാര്‍ 300 കോടി തട്ടിപ്പ് നടത്തിയ കേസില്‍ അകത്താകുകയും സ്ഥാപനം പൂട്ടിപ്പോകുകയും ചെയ്തു. ഇതിനുപിന്നാലെ ഗോപാലകൃഷ്ണന്‍ തന്‍റെ സ്ഥാപനം ജി ആന്‍ഡ്‌ ജി ഫിനാന്‍സ് എന്ന പേരിലേക്ക് മാറ്റുകയായിരുന്നു.

പ്രതികളില്‍ ഒരാള്‍ ഹൈക്കോടതിയില്‍ ജാമ്യത്തിന് അപേക്ഷിച്ചതായും മറ്റു പ്രതികള്‍ ഒളിവിലാണെന്നും കേസ് അന്വേഷിക്കുന്ന തിരുവല്ല ഡിവൈ.എസ്‌.പി പറഞ്ഞു. ജി ആന്‍ഡ്‌ ജിയിലെ നിക്ഷേപകര്‍ ചേര്‍ന്ന് തിങ്കളാഴ്ച സ്ഥാപനത്തിനെതിരെ വലിയ പ്രക്ഷോപം നടത്താനാണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top