സിഐക്ക് 15 ലക്ഷം, എസ്‌ഐക്ക് 7.5 ലക്ഷം; വളാഞ്ചേരി കോഴക്കേസിൻ്റെ സമഗ്രചിത്രം മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു; അണിയറയിൽ നടന്നത് അമ്പരപ്പിക്കുന്ന ഇടപാടുകൾ

അനധികൃതമായി സ്‌ഫോടനവസ്തു ഉപയോഗിച്ച് കരിങ്കല്‍ ഖനനം നടത്തിയ കേസില്‍ അറസ്റ്റ് ഒഴിവാക്കി പ്രതികളെ രക്ഷിച്ചെടുക്കാൻ എസ്എച്ച്ഒയും എസ്‌ഐയും പറഞ്ഞ് ഉറപ്പിച്ച് വാങ്ങിയത് 22 ലക്ഷം രൂപ. കൈക്കൂലിയുടെ നിരക്ക് കൃത്യമായി പറഞ്ഞ് ഇടനിലക്കാര്‍ വഴി നോട്ടുകെട്ടുകളായി തുക പോലീസ് ഉദ്യോഗസ്ഥര്‍ വാങ്ങിയെന്നാണ് മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരേ സ്റ്റേഷനിൽ സിഐയായ യു.എച്ച്.സുനില്‍ ദാസും, എസ്‌ഐയായ ബിന്ദുലാല്‍ പള്ളത്തുമാണ് പോലീസിനാകെ അപമാനം വരുത്തിവച്ച കൈക്കൂലി കേസിൽ പ്രതികളായത്. എസ്ഐ ആയി ജോലിചെയ്ത സ്റ്റേഷനിൽ നിന്നാണ് ബിന്ദുലാലിനെ തിരൂർ ഡിവൈഎസ്പി പി.പി.ഷംസ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചത്. അന്നത്തെ ദിവസം അവധിയായത് കൊണ്ട് മാത്രം ഈ അത്യപൂർവ ഗതികേടിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട സിഐ ഒളിവിലാണ്.

സ്‌ഫോടക വസ്തു അനധികൃതമായി ഉപയോഗിച്ചുവെന്ന ഗുരുതരമായ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചാണ് കൈക്കൂലിക്കുളള ആസൂത്രണം ഈ ഉദ്യോഗസ്ഥര്‍ തുടങ്ങിവച്ചത്. മാര്‍ച്ച് 29ന് സംഭവസ്ഥലത്തു നിന്ന് കസ്റ്റഡിയിലെടുത്ത കാരാറുകാരന്‍ നിസാര്‍ തോട്ടിയിലിനെ രാത്രി തന്നെ സ്‌റ്റേഷനില്‍ നിന്നും തിരിച്ചയച്ചു. പിറ്റേ ദിവസം വീണ്ടും വിളിപ്പിക്കുകയും ജാമ്യം ലഭിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ നിസാർ പാറ പൊട്ടിച്ച സ്ഥലത്തിൻ്റെ ഉടമകളായ സഹോദരിമാരിൽ ഒരാളുടെ ഭർത്താവായ സ്ഥലം ഉടമ മാധവൻ നമ്പൂതിരി എന്നയാളെ വിളിച്ചു വരുത്തി പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അടുത്ത ദിവസം വാടക വീട്ടിലേക്ക് രാത്രി വിളിച്ചുവരുത്തിയാണ് എസ്‌ഐ ബിന്ദുലാല്‍ കൈക്കൂലിയുടെ റേറ്റ് ഉറപ്പിച്ചത്. സിഐക്ക് 15 ലക്ഷവും തനിക്ക് അതിന്റെ പകുതിയായ 7.5 ലക്ഷവുമാണ് ആവശ്യപ്പെട്ടത്. സ്ഥലമുടമകളായ മൂന്ന് സ്ത്രീകളെയടക്കം പ്രതിയാക്കുമെന്നും ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും പറഞ്ഞ് ഭീഷണി ആവര്‍ത്തിച്ചു. എന്നാൽ സിഐ വിചാരിച്ചാൽ രക്ഷപെടാമെന്നും അക്കാര്യത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളയാളെന്ന് പറഞ്ഞ് ഇടനിലക്കാരനായി അസൈനാർ എന്ന കുഞ്ഞാനെ പരിചയപ്പെടുത്തി. പിന്നെ അസൈനാരുടെ ഊഴമായിരുന്നു. അയാളുടെ തുടരെയുള്ള ഭീഷണി ഫലിച്ചപ്പോൾ ആദ്യം 15 ലക്ഷം രൂപയുമായി നിസാർ ഇറങ്ങി.

ഏപ്രില്‍ രണ്ടിന് 500 രൂപയുടെ 30 ബണ്ടിലുകളായി തുക അസൈനാരുടെ പണി നടക്കുന്ന വീട്ടിൽ വച്ച് കൈമാറി. ഇതില്‍ 5 ലക്ഷം എസ്‌ഐക്ക് സ്വന്തം വീട്ടിലെത്തിച്ച് നൽകി. പത്തുലക്ഷവുമായി സിഐയെ ബന്ധപ്പെട്ടപ്പോൾ കുറ്റിപ്പുറം ഓണിയൻ പാലത്തിനടുത്ത് കാറിൽ രണ്ടുപേർ എത്തുമെന്നും അവരെ ഏൽപിക്കാനും നിർദേശിച്ചു. രണ്ടുലക്ഷം അസൈനാർക്ക് ഉള്ളതാണെന്നും എടുത്തുകൊള്ളാനും നിർദേശിച്ചു. ഉച്ചക്ക് പന്ത്രണ്ടരയോടെ സിഐ അറിയിച്ചത് പോലെ ചെറി കളർ കാർ എത്തുകയും എട്ടുലക്ഷം ഏൽപിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനകള്‍ ഇല്ലാത്ത ദിവസം നോക്കിയാണ് ഈ ഇടപാടുകളെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയത്.

വീണ്ടും 5 ലക്ഷം രൂപയ്ക്കായി നിരന്തരം ഭീഷണിയുണ്ടായതോടെ ഏപ്രില്‍ 4ന് ഈ തുകയും 500 രൂപയുടെ 10 ബണ്ടിലുകളായി കൈമാറി. പിന്നെയും തൻ്റെ കമ്മിഷനായി 5 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഇടനിലക്കാരൻ അസൈനാർ ഭീഷണി തുടർന്നെങ്കിലും 2 ലക്ഷം നല്‍കി വല്ല വിധേനയും പ്രതി നിസാർ തടിയൂരി. എന്നാൽ ഇതിന് ശേഷം എല്ലാ റിപ്പോര്‍ട്ടും അനുകൂലമായി നല്‍കാമെന്ന് പറഞ്ഞെങ്കിലും നിസാര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഹൈക്കോടതിയെ സമീപിച്ചാൽ അവിടെ നിന്ന് ലഘുവായ വ്യവസ്ഥകളിൽ ജാമ്യം കിട്ടുമെന്നും അതാണ് നല്ലതെന്നുമാണ് ഇടനിലക്കാരൻ മുഖേന പിന്നെ പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

വളരെ ആസൂത്രിതമായിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ ഇടപാടുകൾ. എങ്ങനെയെല്ലാം ഫോൺ ചോർത്തപ്പെടാമെന്ന് നല്ല ധാരണയുള്ളതിനാൽ സംസാരമെല്ലാം വാട്സാപ്പ്, ടെലിഗ്രാം ഉപയോഗിച്ചായിരുന്നു. എന്നാൽ ഇടനിലക്കാരൻ അസൈനാരുടെയും പ്രതി നിസാറിൻ്റെയും ഫോണുകൾ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിൽ തെളിവുകൾ കിട്ടി. മെസേജുകളെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞതോടെയാണ് കൈക്കൂലി ഇടപാടി നടന്നതായി ഉന്നത ഉദ്യോഗസ്ഥർ ഉറപ്പിച്ചത്. തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കിയതും അറസ്റ്റിന് തീരുമാനമായതും.

തീർത്തും നാടകീയമായിരുന്നു അറസ്റ്റ്. മലപ്പുറം എസ്പി എസ്.ശശിധരൻ്റെ അനുമതിയോടെ വ്യാഴം രാവിലെ തിരൂര്‍ ഡിവൈഎസ്പി പി.പി.ഷംസ് വളാഞ്ചേരി സ്റ്റേഷനിലെത്തി എസ്ഐയെ മാറ്റിനിർത്തി എഫ്ഐആർ റജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിക്കോളത്തിൽ അതേ സ്റ്റേഷനിലെ എസ്ഐയുടെ പേര് ചേർത്തതോടെ പോലീസുകാർ അമ്പരന്നു. ഈ ഘട്ടത്തിലാണ് എസ്ഐ ബിന്ദുലാലിനും കാര്യങ്ങളുടെ ഗൌരവം മനസിലാകുന്നത്. അപ്പോഴേക്ക് രക്ഷപെടാനാകാത്ത വിധം എസ്ഐയെ തടഞ്ഞുവയ്ക്കാൻ അയാൾക്ക് കീഴിലെ പോലീസുകാർ ഉൾപ്പെടെ നിർബന്ധിതരായി. അപ്രതീക്ഷിതമായി അവധിയിൽ പോയതിനാൽ സിഐ സുനില്‍ ദാസ് കഷ്ടിച്ച് രക്ഷപെട്ടു. എസ്ഐയുടെ അറസ്റ്റ് വിവരം പുറത്തറിഞ്ഞതോടെ സിഐ ഒളിവിൽ പോകുകയായിരുന്നു. ഗുരുവായൂരിലെ വീട്ടിലും മറ്റും ഡിവൈഎസ്പിയുടെ സംഘം പരിശോധന നടത്തി. എസ്‌ഐ ഇപ്പോള്‍ റിമാന്റിലാണ്.

പരക്കെയുയർന്ന വിമർശനങ്ങളെ തുടർന്ന് ഗുണ്ടാവേട്ട അടക്കം സംസ്ഥാന വ്യാപകമായി നടപടികളുമായി മുഖംരക്ഷിക്കാൻ പോലീസ് പാടുപെടുമ്പോഴാണ് കൂടുതൽ തലവേദനകൾ ഉടലെടുക്കുന്നത്. ഗുണ്ടയുടെ വിരുന്നുണ്ണാൻ പോയ ഡിവൈഎസ്പിയും പോലീസുകാരും കുടുങ്ങിയത് കഴിഞ്ഞയാഴ്ചയാണ്. പോലീസ് സ്റ്റേഷനെ നിയന്ത്രിക്കുന്ന രണ്ട് ഉദ്യോഗസ്ഥർ ഒരേപോലെ അഴിമതിക്കാരാകുകയും പണം പങ്കിട്ടെടുക്കുകയും ചെയ്യുന്ന സാഹചര്യമാണ് വളാഞ്ചേരിയിൽ ഉണ്ടായത്. അതേസമയം വിവരം പുറത്തറിയും മുൻപ് മാതൃകാപരമായി നടപടിയെടുക്കാൻ കഴിഞ്ഞു എന്നതുകൊണ്ട് തൽക്കാലം പോലീസിന് ആശ്വസിക്കാം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top