ആൾദൈവത്തെ പൂജിച്ച് രണ്ടുപേർക്ക് ജീവൻ പോയി; നാലുപേർക്ക് ഗുരുതരം; വിശ്വാസത്തിൻ്റെ പേരിലുള്ള കടുംകൈകൾ തീരുന്നില്ല

സഹോദരന്മാരായ രണ്ടുപേരെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബത്തിലെ മറ്റു നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി കുടുംബം ചില പൂജകൾ നടത്തിയിരുന്നതായി പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ബരദ്വാർ പോലീസ് സ്റ്റേഷൻ പരിധിയിലെ തണ്ടുൽദിഹ് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് രമാ പട്ടേൽ പറഞ്ഞു. വീടിന് അകത്തുനിന്നും ഉച്ചത്തിൽ മന്ത്രങ്ങൾ ജപിക്കുന്നതിന്റെ ശബ്ദം കേട്ട് പരിഭ്രാന്തരായ നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് എത്തുമ്പോൾ വികാസ് ഗോണ്ട് (25), വിക്കി ഗോണ്ട് (22) എന്നിവർ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടു. ഇവർക്ക് ചുറ്റിലും ഇരുന്ന് മറ്റ് കുടുംബാംഗങ്ങൾ ചില പൂജകൾ ചെയ്യുകയായിരുന്നു. ഒരു ആൾദൈവത്തിന്റെ ഫോട്ടോയും അവിടെ ഉണ്ടായിരുന്നു.

അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ടു യുവാക്കളെയും പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഇവരുടെ അമ്മ പിരിത് ബായി (70), സഹോദരിമാരായ ചന്ദ്രിക, അമരിക, മറ്റൊരു സഹോദരൻ വിശാൽ എന്നിവർ ചികിത്സയിലാണ്. മരിച്ചവരുടെ ശരീരത്തിൽ വിഷ പദാർത്ഥത്തിന്റെ അംശം കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരണത്തിന്റെ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top