ഹിന്ദി ഹൃദയഭൂവില്‍ കരുത്ത് ചോരാതെ ബിജെപി; മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരത്തിലേക്ക്; കോണ്‍ഗ്രസിന് ആശ്വാസമായി തെലങ്കാന

ഡല്‍ഹി: രാജ്യം ഉറ്റുനോക്കിയ സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. അധികാരത്തിലിരുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസിന് നഷ്ടമായി. തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസില്‍ നിന്നും ഭരണം പിടിക്കാന്‍ കഴിഞ്ഞതാണ് ആശ്വാസനേട്ടം. എന്നാല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപി മധ്യപ്രദേശില്‍ അധികാരത്തുടര്‍ച്ച ഉറപ്പിച്ചു. രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുക്കാനും കഴിഞ്ഞു. വോട്ടെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ഈ ഫലങ്ങളില്‍ മാറ്റം വരാനുള്ള സാധ്യത കുറവാണ്.

230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 116 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെങ്കില്‍ ബിജെപി ഇതിനോടകം 159 സീറ്റുകളില്‍ മുന്നിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 69 സീറ്റുകളിലെ കോണ്‍ഗ്രസിന് ലീഡുള്ളൂ.

199 സീറ്റുകളിലേക്ക് മത്സരം നടന്ന രാജസ്ഥാനില്‍ ബിജെപി 114 സീറ്റിന് മുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് 74 സീറ്റുകളിലും. ബിഎസ്പിയും ഭാരത് ആദിവാസി പാര്‍ട്ടിയും മൂന്നിടങ്ങളില്‍ വീതവും സിപിഎം ഒരിടത്തും ലീഡ് ചെയ്യുന്നു. എട്ടിടത്ത് സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്.

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തിയുള്ള വിജയമാണ് ഛത്തീസ്ഗഢില്‍ ബിജെപി നേടിയത്. 90 സീറ്റുകളുള്ള സംസ്ഥാനത്ത് 54 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. 34 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം തുടരുന്നത്.

തെലങ്കാനയില്‍ എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ ശരിവെക്കുകയാണ് ഫലസൂചനകള്‍. 119 സീറ്റുകളുള്ള തെലങ്കാനയില്‍ കോണ്‍ഗ്രസ് 65 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബിആര്‍എസിന് 39 സീറ്റുകളിലേ ലീഡുള്ളൂ. 9 ഇടത്ത് ബിജെപി ലീഡ് ചെയ്യുന്നുണ്ട്. ഒരിടത്ത് സിപിഐയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top