മുഖം മാറ്റത്തിനുറപ്പിച്ച് ബിജെപി; 66 സിറ്റിംഗ് എംപിമാരെ വെട്ടി സ്ഥാനാര്‍ത്ഥിപ്പട്ടിക; 9 മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സീറ്റ്

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ മുഖ്യമന്ത്രിമാരെ കളത്തിലിറക്കിയും 28 സിറ്റിംഗ് എംപിമാരെ വെട്ടിയും ബിജെപി. ഒന്‍പത് മുന്‍ മുഖ്യമന്ത്രിമാരെയും മൂന്ന് കേന്ദ്രമന്ത്രിമാരെയുമാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. 72 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ടതോടെ, 267 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് നിലവില്‍ പ്രഖ്യാപിച്ചത്. ഇതില്‍ സിറ്റിംഗ് എംപിമാരില്‍ 21 ശതമാനം പേരയാണ് ഒഴിവാക്കിയിരിക്കുന്നത്. ഹരിയാന മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ണാലില്‍ മത്സരിക്കും. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹവേരിയില്‍ നിന്നും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഹരിദ്വാറില്‍ നിന്നും മല്‍സരിക്കും.

ആദ്യം പ്രഖ്യാപിച്ച 195 പേരുടെ പട്ടികയില്‍ പ്രഗ്യ ഠാക്കൂർ, രമേശ് ബിധുരി, പർവേഷ് വർമ ഉൾപ്പെടെ 33 എംപിമാരെയാണ് ഒഴിവാക്കിയത്. അതേസമയം 72 പേരുടെ രണ്ടാമത്തെ പട്ടികയില്‍നിന്ന് 30 എംപിമാരെയാണ് മാറ്റിനിര്‍ത്തിയത്. നിലവില്‍ 140 സിറ്റിംഗ് എംപിമാരാണ് വീണ്ടും ആവര്‍ത്തിക്കുന്നത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പറഞ്ഞ ഗൗതം ഗംഭീർ ഉള്‍പ്പെടെ 67 പേര്‍ക്ക് ടിക്കറ്റുകള്‍ നല്‍കിയില്ല.

രണ്ടാം പട്ടിക പ്രകാരം രാജ്യതലസ്ഥാനത്ത് ഒരു എംപി ഒഴികെ ബാക്കി അഞ്ച് പേരെയും ഒഴിവാക്കിയാണ് ബിജെപിയുടെ നീക്കം. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള മനോജ് തിവാരിയെ മാത്രമാണ് നിലനിര്‍ത്തിയത്. ഹര്‍ഷ് വര്‍ദ്ധന്‍, മീനാക്ഷി ലേഖി, പ്രവേഷ് സാഹിബ് സിംഗ്, രമേഷ് ബിധുരി എന്നിവര്‍ 2014 മുതല്‍ തങ്ങളുടെ സീറ്റുകളില്‍ തുടരുകയാണ്.

കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, പിയൂഷ് ഗോയല്‍, റാവുസാഹേബ് ദന്‍വെ എന്നിവരാണ് മഹാരാഷ്ട്രയിലെ സ്ഥാനാര്‍ത്ഥികള്‍. സംസ്ഥാനത്തെ 20 എംപിമാരില്‍ 14 എംപിമാരെ നിലനിര്‍ത്തിയപ്പോള്‍ 5 പേരെയാണ് ഒഴിവാക്കിയത്. പ്രീതം മുണ്ടെയ്ക്ക് പകരം സഹോദരി പങ്കജ മുണ്ടെയെയാണ് ബീഡില്‍ നിന്ന് മത്സരിക്കുന്നത്.

ഹരിയാനയില്‍, പ്രഖ്യാപിച്ച ആറ് സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് സിറ്റിംഗ് എംപിമാര്‍ ആവര്‍ത്തിച്ചു. ഹരിയാന മുന്‍ മന്ത്രി അനില്‍ വിജ് ആഗ്രഹിച്ചിരുന്ന മണ്ഡലമായ അംബാലയില്‍ നിന്ന് ബിജെപിയുടെ അന്തരിച്ച നേതാവും മുന്‍ എംപിയുമായ രത്തന്‍ ലാല്‍ കതാരിയയുടെ ഭാര്യ ബന്റോ കതാരിയ മത്സരിക്കും. ഗുജറാത്തില്‍ കേന്ദ്രമന്ത്രി ദർശന ജർദോഷ് ഉള്‍പ്പെടെ നാല് സിറ്റിംഗ് എംപിമാരെയാണ് ഒഴിവാക്കിയത്. മൂന്ന് പേര്‍ക്ക് മാത്രമാണ് വേണ്ടും അവസരം.

കര്‍ണാടകയില്‍ 20 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതില്‍ 11 എംപിമാരെയാണ് മാറ്റിയത്. മൈസൂര്‍ മണ്ഡലത്തില്‍ നിന്ന് പ്രതാപ് സിംഹയ്ക്ക് പകരം മൈസൂരു രാജകുടുംബത്തിലെ യദുവീര്‍ കൃഷ്ണദത്ത ചാമരാജ വാദിയാരെ നിര്‍ത്തിയതാണ് ശ്രദ്ധേയമായത്. പാര്‍ലമെന്റ് ആക്രമണം നടത്തിയവര്‍ക്ക് സന്ദര്‍ശനം അനുവദിച്ച പ്രതാപ് സിംഹയുടെ നടപടി വിവാദമായിരുന്നു. വൊക്കലിഗ നേതാവ് ശോഭ കരന്ദ്ലാജെയെ ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തിലേക്ക് മാറ്റി. ദക്ഷിണ കന്നഡയില്‍ നിന്ന് ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട സ്ഥാനാര്‍ത്ഥിയായതോടെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലും പട്ടികയില്‍ നിന്ന് പുറത്തായി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top