ബിബിസിക്ക് മൂന്നരക്കോടി പിഴയിട്ട് എൻഫോഴ്സ്മെൻ്റ്; നടപടി ഗുജറാത്ത് ഡോക്യുമെൻ്ററിക്ക് പിന്നാലെയെടുത്ത കേസിൽ

ബ്രിട്ടീഷ് മാധ്യമസ്ഥാപനമായ ബിബിസി വിദേശനാണയ വിനിമയച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് കടുത്ത നടപടിയുമായി ഇഡി. ബിബിസി വേൾഡ് സർവീസ് ഇന്ത്യ 3.44 കോടിയിലധികം രൂപ പിഴയൊടുക്കണം. ഇതുകൂടാതെ ചട്ടലംഘനം നടന്ന 2021 മുതൽ കമ്പനിയുടെ ഡയറക്ടമാരായിരുന്ന മൂന്നുപേർക്കും പിഴ ചുമത്തിയിട്ടുണ്ട്. ഇവർ ഓരോരുത്തരും 1.14 കോടി വീതം പിഴയൊടുക്കാനും ഉത്തരവുണ്ട്.

സമീപകാലത്തെങ്ങും ഒരു വിദേശ മാധ്യമ സ്ഥാപനത്തിനെതിരെ ഇത്ര കടുത്ത നടപടി ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. 2002ലെ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് 2023 ജനുവരിയിൽ ബിബിസി സംപ്രേഷണം ചെയ്ത ‘ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെൻ്ററി ഇന്ത്യയുടെ കടുത്ത എതിർപ്പിന് വഴിവച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ 2023 ഫെബ്രുവരിയിൽ ബിബിസി ഇന്ത്യയുടെ ഓഫീസിൽ ഇൻകം ടാക്സ് റെയ്ഡ് നടന്നു. പിന്നാലെയാണ് ഇഡിയും ഇടപെടുന്നത്.

2021 ഒക്ടോബർ 15 മുതൽ ചട്ടലംഘനം നടക്കുകയാണെന്നും ഇത് മുതലുള്ള ഓരോ ദിവസവും 5000 രൂപ എന്ന കണക്കിൽ പിഴയൊടുക്കണം എന്നുമാണ് ഉത്തരവ്. ഇങ്ങനെയാണ് പിഴത്തുക മൂന്നര കോടിയോളം എത്തുന്നത്. ഈ കാലയളവിൽ ബിബിസി ഇന്ത്യയുടെ ചുമതലക്കാരായിരുന്ന ഗൈൽസ് ആൻ്റണി ഹണ്ട്, ഇന്ദു ശേഖർ സിൻഹ, പോൾ മൈക്കൽ ഗിബ്ബൺസ് എന്നിവരാണ് പിഴയൊടുക്കേണ്ട ഡയറക്ടർമാർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top