അടിയന്തരാവസ്ഥക്ക് 49 വയസ്; പൗര സ്വാതന്ത്ര്യത്തിന് കത്തെഴുതിയ മെത്രാനെ അറസ്റ്റുചെയ്യാൻ ഇന്ദിര; വിമർശനം തെറ്റല്ലെന്ന് കരുണാകരൻ; പിന്നെയുണ്ടായത്….

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കൊടിയ ഭരണകൂട ഭീകരതയുടെ ഓർമ്മപ്പെടുത്തലാണ് അടിയന്തരാവസ്ഥയുടെ വാർഷികം. വിമർശനങ്ങൾക്കൊട്ടും പഴുതില്ലാതിരുന്ന ആ നാളുകളിൽ കേരളത്തിൽ നിന്നൊരു വേറിട്ട ശബ്ദം ഉയർന്നു. അധികമാരും ചർച്ച ചെയ്തിട്ടില്ലാത്ത ആ അധ്യായമാണ് ഇന്നത്തെ കവർ സ്റ്റോറി. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസികൾ പോലും ഭരണക്കാരുടെ കയ്യാളുകളായി മാറുന്ന വർത്തമാന കാലത്ത് ഈ ചരിത്രം പറയുന്നതിന് പ്രസക്തിയേറെയുണ്ട്. വിമർശിക്കുന്നവർ നികൃഷ്ടജീവിയും വിവരദോഷിയുമൊക്കെ ആകുന്നത് നാട്ടുനടപ്പായി മാറുമ്പോൾ പ്രത്യേകിച്ചും.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിൻ്റെ 49ാം വാർഷികമാണ് ജൂൺ 25ന്. പൗരാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ട അക്കാലത്ത് ബഹുഭൂരിപക്ഷം സാംസ്കാരിക നായകരും സമുദായ നേതാക്കളുമൊക്കെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് സ്തുതിഗീതം പാടുകയും മംഗളപത്രം സമർപ്പിക്കുകയും ചെയ്യുക പതിവായിരുന്നു.

അടിയന്തരാവസ്ഥയുടെ മറവിൽ ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളേയും പ്രവർത്തകരേയും സർക്കാർ കരുതൽ തടങ്കലിലാക്കി. അടിച്ചമർത്തലിൻ്റെയും നരനായാട്ടിൻ്റേയും കഥകൾ പുറത്ത് വരാതിരിക്കാൻ മാധ്യമങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി. അത് വല്ലാത്തൊരു കാലമായിരുന്നു. ഒട്ടുമിക്ക മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും സർക്കാരിന് കീഴടങ്ങി കിടക്കുകയായിരുന്നു. ഇന്ത്യൻ എക്സ്പ്രസ്, സ്റ്റേറ്റ്സ് മാൻ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും മറ്റ് ചില പ്രാദേശിക ദിനപത്രങ്ങളും വാരികകളുമൊക്കെ ആവുംവിധം പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. ആരെയും ഏത് നേരത്തും അറസ്റ്റ് ചെയ്യാവുന്ന അവസ്ഥയായിരുന്നു. രാജ്യം മുഴുവൻ ഭയത്തിൻ്റെ അന്തരീക്ഷം നിറഞ്ഞുനിന്നു. സർക്കാരിനെതിരെ പ്രതികരിക്കാൻ എഴുത്തുകാരും രാഷ്ടീയ നേതാക്കളുമൊക്കെ ഭയന്ന് നിന്നപ്പോൾ പൗരാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഈ കൊച്ചു കേരളത്തിൽ നിന്ന് താപസതുല്യനായ ഒരാൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ കത്ത് ഏകാധിപതിയായ പ്രധാനമന്ത്രിയെ ചൊടിപ്പിച്ചു. ആ വന്ദ്യവയോധികനെ അറസ്റ്റുചെയ്ത് അകത്താക്കാൻ ഇന്ദിര ഉത്തരവിട്ട കഥ കേരളത്തിലെ മാധ്യമങ്ങളോ ചരിത്രകാരന്മാരോ വേണ്ടവിധം പരിഗണിച്ചിട്ടില്ല എന്നതാണ് പരമാർത്ഥം.

മാർത്തോമ്മാ സഭയുടെ തലവനായിരുന്ന യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്തയാണ് 1976 ഓഗസ്റ്റ് 25ന് അടിയന്തരാവസ്ഥ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർവപ്രതാപിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് കത്തഴുതിയത്. മാധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പുനസ്ഥാപിക്കണം എന്നായിരുന്നു പ്രധാന ആവശ്യം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഒരുവർഷം കഴിഞ്ഞായിരുന്നു ഇത്. ഈ കത്ത് ഡൽഹിയിലെ ഏകാധിപതിയെ ഞെട്ടിച്ചു. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാതാരകയിലും കത്ത് പ്രസിദ്ധീകരിച്ചു. കത്ത് കണ്ട് വിറപൂണ്ട ഇന്ദിരാ ഗാന്ധി മെത്രാനെ അറസ്റ്റുചെയ്ത് അകത്തിടാൻ മുഖ്യമന്ത്രി സി.അച്യുതമേനോന് നിർദ്ദേശം നൽകി. കെ.കരുണാകരൻ ആയിരുന്നു ആഭ്യന്തര മന്ത്രി.

യൂഹാനോൻ മാർത്തോമ്മയുടെ അടുത്ത സുഹൃത്തായിരുന്നു അച്യുതമേനോൻ. അറസ്റ്റ് സാധ്യമല്ലെന്ന നിലപാട് കെ.കരുണാകരനും സ്വീകരിച്ചു എന്നാണ് അക്കാലത്ത് മന്ത്രിയായിരുന്ന ആർ.ബാലകൃഷ്ണപിള്ള തൻ്റെ ആത്മകഥയിൽ പറയുന്നത്. സെൻസർഷിപ്പും ചിന്താ സ്വാതന്ത്ര്യവും എന്ന അധ്യായത്തിൽ പിള്ള ഇങ്ങനെ എഴുതിയിട്ടുണ്ട്.

“മാർത്തോമ്മാ സഭയുടെ പ്രസിദ്ധീകരണമായ സഭാതാരകയിൽ അഭിവന്ദ്യനായ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത അടിയന്തരാവസ്ഥയെ അതിനിശിതമായി വിമർശിച്ച് ലേഖനമെഴുതി. അന്നത്തെ സാഹചര്യത്തിൽ അസംഭവ്യമായ കാര്യമായിരുന്നു അത്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ വിമർശനങ്ങളാൽ തിരുമേനി വീർപ്പുമുട്ടിച്ചു. സ്വാഭാവികമായും പോലീസുകാർ ആ പ്രസിദ്ധീകരണം അന്നത്തെ ആഭ്യന്തരമന്ത്രിയായ കരുണാകരന്റെ പക്കൽ എത്തിച്ചു. ഉന്നതശീർഷനും സർവ്വാദരണീയനുമായ യൂഹാനോൻ തിരുമേനി എഴുതിയ ലേഖനത്തെ അതിന്റെ സെൻസിൽ തന്നെ കാണുവാൻ കരുണാകരൻ തയ്യാറാകുകയായിരുന്നു. ഈ ലേഖനം മന്ത്രിസഭയിൽ ചർച്ചയ്ക്ക് വന്നപ്പോഴും കരുണാകരൻ എതിർക്കാനള്ള തിരുമേനിയുടെ അവകാശത്തെ അംഗീകരിക്കുകയായിരുന്നു. മന്ത്രിസഭ ഐകണ്ഠ്യേന ആ നിലപാടിനെ അംഗീകരിക്കുകയും ചെയ്തു.” (P.142) അടിയന്തരാവസ്ഥയിൽ സർവ്വപ്രതാപിയായ ഇന്ദിരാ ഗാന്ധി തീരുമാനിച്ചിട്ടും നടക്കാതെ പോയ ഏക അറസ്റ്റും ഈ മെത്രാൻ്റേതാകാനാണ് സാധ്യത. അച്യുതമേനോനും കരുണാകരനും സ്വീകരിച്ച നിലപാടുകളാണ് അറസ്റ്റ് തടഞ്ഞതെന്ന വസ്തുത മറക്കാനാകില്ല.

അധികാരത്തിലുള്ളവരോട് ഒട്ടിനിന്ന് കിട്ടുന്നതൊക്കെ അടിച്ചെടുക്കുക എന്ന സമുദായ നേതാക്കളുടെ പൊതുസ്വഭാവത്തിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് ആ താപസശ്രേഷ്ഠൻ സ്വീകരിച്ചത്. ആ നിലപാടാണ് ഇന്ദിരാ ഗാന്ധിയെ ചൊടിപ്പിച്ചതും. അടിയന്തരാവസ്ഥക്കെതിരെയുള്ള ചെറുത്തുനിൽപിനെക്കുറിച്ച് പലരും എഴുതിയിട്ടുള്ള ചരിത്രങ്ങളിൽ അധികമൊന്നും രേഖപ്പെടുത്താതെ പോയ ഒരധ്യായമാണ് യൂഹാനോൻ മാർത്തോമ്മയുടെ കത്തിൻ്റേത്. അദ്ദേഹം 1976 സെപ്റ്റംബർ 27ന് ഈ ലോകത്തോട് വിടപറഞ്ഞു.

ഫെയ്സ്ബുക്കിൽ കമൻ്റിട്ടാൽ കലാപശ്രമത്തിന് കേസെടുക്കുന്ന കാലത്ത് നിന്ന് തിരിഞ്ഞുനോക്കുമ്പോൾ യൂഹാനോൻ മാർത്തോമ്മയുടെ ധീരത പകരം വയ്ക്കാനില്ലാത്തതാണ്. അടിയന്തരാവസ്ഥയെ കുറ്റം പറയുന്നവർ ഭരണം കൈയ്യാളുന്ന കേന്ദ്രത്തിലും കേരളത്തിലും ഇക്കാര്യത്തിൽ സ്ഥിതി ഏറെക്കുറെ സമാനമാകുന്നു എന്നതാണ് വിരോധാഭാസം.

പ്രധാനമന്ത്രിക്ക് യൂഹാനോൻ മാർത്തോമ്മ മെത്രാപ്പോലീത്ത എഴുതിയ കത്തിൻ്റെ പൂർണരൂപം:

Respected Prime Minister

As a lover of the Congress and interested in country’s future , may I place before you the following facts.

It was your timely action in declaring state of Emergency which saved the country and people from a great calamity. If you have resigned after the Highcourt Judgement, the country would have been without a Government for some time. The declaration of Emergency had immediate effect and brought peace and good government everywhere.


But I am sorry to say that it did not take many months for the various governments to go back to the old state of inefficiency and corruption. But the peace and efficiency in the educational world and the prosperity in industry and agriculture because of non interference of parties, are lasting benefits.
But a vast number of people, and that a growing number, feel the price we have to pay costly. With people like Morarji and others in jail, and a Press which has lost its freedom to write news and views we feel a kind of depression. On behalf of thousands, I request the withdrawal of Emergency by gradual stages. Immediate and altogether withdrawal is likely to have very bad repercussions. If the political detenus are released and freedom for press is given, it will be a great relief.
I have one more request: not to have elections and constitutional changes during the time of Emergency. Hoping to be excused for this letter written from a sincere and painful heart. ”

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top