വോട്ടെടുപ്പിനിടെ ബൂത്ത് ഏജന്റ്‌ അടക്കം ആറ് പേര്‍ മരിച്ചു; വോട്ട് ചെയ്യാന്‍ ബൈക്കിലെത്തിയ വയോധികന് ലോറി ഇടിച്ച് ദാരുണാന്ത്യം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ ആറ് വോട്ടര്‍മാര്‍ മരിച്ചു. കോഴിക്കോട് കുറ്റിച്ചിറയില്‍ സ്ലിപ് വിതരണം ചെയ്തിരുന്ന സിപിഎം പ്രവര്‍ത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. ഹലുവ ബസാറിലെ റിട്ട.കെഎസ്ഇബി എന്‍ജിനീയര്‍ കെ.എം.അനീസ്‌ മുഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഇയാളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പാലക്കാട് രണ്ട് പേരാണ് മരിച്ചത്. വാണിവിലാസിനിയില്‍ വോട്ട് ചെയ്യാനെത്തിയ മോഡന്‍കാട്ടില്‍ ചന്ദ്രന്‍ (68) ആണു മരിച്ചത്. വോട്ട് ചെയ്ത ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തേങ്കുറുശ്ശിയില്‍ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചതാണ് ജില്ലയിലെ രണ്ടാമത്തെ സംഭവം. വടക്കേത്തറ ആലക്കല്‍ വീട്ടില്‍ സ്വാമിനാഥന്റെ മകന്‍ എസ് ശബരി (32) ആണ് മരിച്ചത്.

മലപ്പുറം ജില്ലയിലും രണ്ട് മരണം സംഭവിച്ചു. തിരൂരില്‍ തെരഞ്ഞെടുപ്പ് ക്യൂവില്‍ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകന്‍ സിദ്ധിഖ് (63) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. അതേസമയം പരപ്പനങ്ങാടിയില്‍ വോട്ടു ചെയ്യാന്‍ ബൈക്കില്‍ പോയ ആളെ ലോറി ഇടിച്ച് മരിച്ചു. നെടുവാന്‍ സ്വദേശി ചതുവന്‍ വീട്ടില്‍ സൈദു ഹാജി (75) ആണ് മരിച്ചത്.

ആലപ്പുഴയില്‍ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജന്‍ (82) കുഴഞ്ഞു വീണ് മരിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here