പീഡനശ്രമത്തെ ചെറുത്ത ഏഴു വയസുകാരിയെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി; ഞെട്ടിച്ച് യുപി അരുംകൊല

ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. പീഡന ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് കുട്ടിയുടെ തലക്ക് ഗുരുതരമായി പരുക്കേൽപിച്ച് കൊലപ്പെടുത്തിയതായി പ്രതിയുടെ മൊഴി. ഉത്തർപ്രദേശിലെ ബുദൗനിലാണ് മനഃസാക്ഷിയെ നടുക്കിയ സംഭവം നടന്നത്.

മാർക്കറ്റിൽ പച്ചക്കറി വാങ്ങാൻ പോയപ്പോഴാണ് പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലാണ് ആളൊഴിഞ്ഞ വീടിനുള്ളിൽ അർദ്ധനഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയതിനെത്തുടർന്ന് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പോലീസ് സംഘം പ്രതിക്കായി തിരച്ചിൽ തുടങ്ങി.

സംഭവം നടന്ന പരിസര പ്രദേശങ്ങളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നും പ്രതി ജാനെ ആലം (22) ആണെന്ന് പോലീസ് തിരിച്ചറിഞ്ഞതായി സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്പി) ബ്രിജേഷ് സിംഗ് പറഞ്ഞു. പ്രതിയെ പോലീസ് വെടിവച്ചിട്ടാണ് അറസ്റ്റ് ചെയ്തത്. പിടികൂടാൻ എത്തിയ പോലീസിനുനേരെ ആലം വെടിവച്ചു. ഇതിൽ ഒരു കോൺസ്റ്റബിളിന് പരുക്കേറ്റു. പോലീസ് സംഘം തിരിച്ചടിക്കുകയും ആലമിന്റെ വലതുകാലിന് വെടിയേൽക്കുകയും ചെയ്തതായി എസ്എസ്‌പി പറഞ്ഞു.

പെൺകുട്ടിയെ താൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും കുട്ടി ബഹളം വെച്ചപ്പോൾ തല പിടിച്ച് ചുവരിൽ പലതവണ ഇടിച്ചുവെന്നും ആലം ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പിന്നീട് ഇഷ്ടിക കൊണ്ടും തലയ്ക്കടിച്ചു. ഇങ്ങനെയാണ് പെൺകുട്ടി മരിച്ചതെന്ന് പ്രതി സമ്മതിച്ചു. പ്രതിയുടെ പക്കൽനിന്നും നാടൻ തോക്കും വെടിക്കോപ്പും പോലീസ് കണ്ടെടുത്തു. അതേസമയം, പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ വ്യക്തമാകൂവെന്ന് എസ്എസ്‌പി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top