യുവനർത്തകിമാരെ തട്ടിക്കൊണ്ടുപോയി എട്ടംഗ സംഘം; പണം തട്ടാനല്ല, മറ്റൊരു ഉപദ്രവത്തിനുമല്ല …കാരണം കേട്ട് അമ്പരന്ന് പോലീസ്

തോക്ക് ചൂണ്ടി നർത്തകിമാരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പണത്തിനുവേണ്ടിയല്ല നർത്തകിമാരെ തട്ടിക്കൊണ്ടു പോയതെന്നും സുഹൃത്തിന്റെ ബെർത്ത് ഡേ പാർട്ടിയിൽ നൃത്തം അവതരിപ്പിക്കാൻ ആണെന്നുമാണ് പ്രതികൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഉത്തർപ്രദേശിലെ ഖുശിനഗറിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

”പ്രതികളിൽ ഒരാളായ അജിത് സിങ്ങിന്റെ ജന്മദിനമായിരുന്നു. മദ്യപിച്ചു കഴിഞ്ഞപ്പോൾ പാർട്ടിയിൽ നൃത്തം അവതരിപ്പിക്കാൻ രണ്ടു നർത്തകിമാരെ കൊണ്ടു വരാൻ തീരുമാനിച്ചു. നർത്തകിമാർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് പ്രതികൾ എത്തുകയും കൂടെ വരാൻ ആവശ്യപ്പെടുകയും ചെയ്തു. രാത്രി ഏറെ വൈകിയതിനാൽ നർത്തകിമാർ കൂടെ പോകാൻ തയ്യാറായില്ല. തുടർന്നാണ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി നർത്തകിമാരെ തട്ടിക്കൊണ്ടുപോയത്. പ്രദേശവാസികളെ ഭയപ്പെടുത്താനായി ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു,” പോലീസ് വ്യക്തമാക്കി.

പ്രദേശവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. ഉടൻ തന്നെ പോലീസ് അജിത് സിങ്ങിന്റെ വസതിയിലേക്ക് എത്തുകയും നർത്തകിമാരെ രക്ഷപ്പെടുത്തുകയും ചെയ്തു. നാഗേന്ദ്ര യാദവ്, അസാന്‍ സിങ്, കൃഷ് തിവാരി, അര്‍ഥക് സിങ്, അജീത് സിങ്, വിവേക് സേഠ് എന്നിവരെ അജിത് സിങ്ങിന്റെ വീട്ടില്‍ നിന്ന് പോലീസ് പിടികൂടി. ബാക്കി രണ്ടു പ്രതികളായ നിസാർ അൻസാരിയും ആദിത്യ സാഹ്നിയും മറ്റൊരു ഗ്രാമത്തിൽനിന്നാണ് പോലീസ് പിടിയിലായത്.

പോലീസിനെ കണ്ടതും രക്ഷപ്പെടാൻ ശ്രമിച്ച രണ്ടു പ്രതികളെയും കാലിന് വെടിവച്ചാണ് പിടികൂടിയത്. കാലിൽ പ്ലാസ്റ്ററുമായി വീൽ ചെയറിൽ ഇരിക്കുന്ന പ്രതികളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. “ദയവായി ഞങ്ങളോട് ക്ഷമിക്കൂ, ഇനി ആവർത്തിക്കില്ല” എന്ന് പ്രതികൾ ചെവിയിൽ പിടിച്ച് അപേക്ഷിക്കുന്നത് ഫോട്ടോയിൽ കാണാം.

നർത്തകിമാരെ തട്ടിക്കൊണ്ടു പോയ രണ്ടു എസ്‌യുവികളും പിടിച്ചെടുത്തതായി ജില്ലാ പോലീസ് മേധാവി സന്തോഷ് മിശ്ര പറഞ്ഞു. ഇവരുടെ പക്കൽനിന്ന് തോക്ക് അടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഖുശിനഗറിലെ ഇത്തരം കുറ്റവാളികൾക്കെതിരെ കർശന നടപടി തുടരുമെന്നും പോലീസ് മേധാവി അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top