അടിച്ചു പൂസായി സെക്രട്ടറിയേറ്റിൽ കിടന്നുറങ്ങി; പോലീസ് പിടിച്ചു പുറത്താക്കി

തിരുവനന്തപുരം: മദ്യപിച്ച് ഓഫീസിൽ കിടന്നുറങ്ങിയ സെക്രട്ടറിയേറ്റ് ജീവനക്കാരനെതിരെ കേസെടുത്തു. തൊഴിൽ വകുപ്പിലെ ഓഫീസ് അറ്റൻഡന്റായ പേയാട് സ്വദേശി അനിൽകുമാറാണ് പൂസായി ഉറങ്ങിപ്പോയത്.കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30 നു നടന്ന സംഭവം ഇപ്പോഴാണ് പുറത്തറിയുന്നത്.

സെക്രട്ടറിയേറ്റിലെ സുരക്ഷാവിഭാഗം അസി.ഓഫീസർ ആർ.ജയകൃഷ്ണൻ നൽകിയ പരാതിയിലാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. ഉച്ചയോടെ ഓഫീസിൽ മദ്യപിച്ചെത്തിയ അനിൽകുമാർ ആളൊഴിഞ്ഞ ഭാഗത്ത് കിടന്നുറങ്ങി. വൈകിട്ട് ജോലി സമയം കഴിഞ്ഞ് മറ്റ് ജീവനക്കാർ പോയതൊന്നും ഇയാൾ അറിഞ്ഞില്ല. രാത്രി ഓഫീസിന്റെ വാതിലുകൾ പൂട്ടാൻ സുരക്ഷാ ജീവനക്കാരനെത്തിയപ്പോൾ നിലത്ത് ബോധമില്ലാതെ കിടക്കുകയായിരുന്നു അനിൽകുമാർ, ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളെ തട്ടി ഉണർത്തി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.

അതിന് തയ്യാറാകാതിരുന്ന അനിലിനെ സുരക്ഷാ ജീവനക്കാരൻ പിടിച്ചുവലിച്ച് പുറത്തിറക്കാൻ ശ്രമിച്ചു. അതിനിടെ തന്റെ കൈയിലുണ്ടായിരുന്ന താക്കോൽ കൊണ്ട് സുരക്ഷാ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയുമായിരുന്നു. തുടർന്ന് ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് കന്റോൺമെന്റ് പോലീസെത്തി ഇയാളെ പുറത്തേക്ക് മാറ്റുകയായിരുന്നു..

Logo
X
Top