ശബരിമല സ്ത്രീപ്രവേശനം മുതല്‍ നോട്ടമിട്ട പത്മകുമാറിനെ ചാക്കിലാക്കാന്‍ ബിജെപി; വീട്ടില്‍ എത്തി കൂടിക്കാഴ്ച

സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പരസ്യമായി സിപിഎമ്മുമായി ഇടഞ്ഞ എ പത്മകുമാറിനെ ലക്ഷ്യമിട്ട് ബിജെപി. വീട്ടിലെത്തി ബിജെപി നേതാക്കള്‍ പത്മകുമാറുമായി ചര്‍ച്ച നടത്തി. ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജനറല്‍ സെക്രട്ടറി അയിരൂര്‍ പ്രദീപ് എന്നിവരാണ് വീട്ടിലെത്തിയത്. വൈകിട്ട് 7 മണിയോടെ എത്തിയ നേതാക്കള്‍ 15 മിനിറ്റിനകം മടങ്ങുകയും ചെയ്തു.
സംസ്ഥാന നേതൃത്വം നേരിട്ട് നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച. ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായ പ്രക്ഷോഭകാലം മുതല്‍ ബിജെപി നോട്ടമിട്ട് നേതാവാണ് പത്മകുമാര്‍. സ്ത്രീപ്രവേശനം ആകാം എന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാര്‍ തള്ളിയിരുന്നു. പരസ്യമായി തന്നെ സ്ത്രീപ്രവേശനം പാടില്ലെന്ന് അഭിപ്രായം പറയുകയും ചെയ്തു.
ഈ നിലപാട് തന്നെയാണ് പത്മകുമാറിനെ സിപിഎമ്മില്‍ ഒറ്റയാനാക്കിയതും. പിണറായി വിജയന്റെ ഗുഡ് ബുക്കില്‍ നിന്നും പുറത്തു പോയതോടെ പത്മകുമാറിന് സ്ഥാനങ്ങളും ലഭിക്കാതെയായി. സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി വീണ ജോര്‍ജിനെ സംസ്ഥാന കമ്മറ്റിയില്‍ ക്ഷണിതാവാക്കിയതോടെ പ്രതിഷേധം പരസ്യമാക്കി. ഇതിന്റെ പേരില്‍ സംഘടനാ നടപടി ഉറപ്പായിട്ടുണ്ട്. അത് മുന്നില്‍ കണ്ട് തന്നെയാണ് ബിജെപിയുടെ പ്രവര്‍ത്തനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here