സിപിഎം നിലപാടുള്ള പാര്‍ട്ടി, മൂന്നാംതവണയും പിണറായി ഭരിക്കും; കേരളത്തില്‍ ബിജെപി വളരില്ലെന്ന് ഭീമൻ രഘു

സിപിഎമ്മില്‍ ചേരുന്നതിന് മുന്നോടിയായി നടൻ ഭീമൻ രഘു എകെജി സെന്ററിലെത്തി സിപിഎം നേതാക്കളെ കണ്ടു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രിമാരായ വി. ശിവൻകുട്ടിയുമായും വി. അബ്ദുറഹ്മാനുമായും ചർച്ച നടത്തി. ഇവരുടെ സാന്നിധ്യത്തിൽ എം.വി. ഗോവിന്ദൻ തന്നെ ചുവന്ന പൊന്നാടയണിയിച്ചുവെന്ന് ഭീമൻ രഘു മാധ്യമങ്ങളോട് പറഞ്ഞു. എകെജി സെന്ററിലെത്തിയ ഭീമൻ രഘുവിനൊപ്പം സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയിയും ഉണ്ടായിരുന്നു.

സിപിഎം നിലപാടുള്ള പാര്‍ട്ടിയാണ് അതിനാലാണ് ബിജെപി വിട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിച്ചപ്പോള്‍ പാര്‍ട്ടി പിന്തുണ കിട്ടിയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഫോണ്‍ വിളിച്ചിട്ട് സുരേഷ് ഗോപി എടുത്തിട്ടില്ല. എല്ലാ തവണയും പിഎ ഫോണ്‍ എടുത്തിട്ട് സുരേഷ് ഗോപി തിരക്കിലാണെന്ന മറുപടിയാണ് നല്‍കിയത്. ഒടുവില്‍ അദേഹം പ്രധാനമന്ത്രിയോടൊപ്പമുള്ള പ്രചരണത്തിലാണെന്ന് അറിയിക്കുകയായിരുന്നു. എന്നിട്ടും പത്തനാപുരത്ത് ബിജെപിക്ക് വേണ്ടി നാലിരട്ടി വോട്ട് നേടി. പിന്നീട് തന്നെ ബിജെപി തിരിഞ്ഞ് നോക്കിയില്ലെന്നും ഭീമൻ രഘു കുറ്റപ്പെടുത്തി.

ബിജെപിയില്‍ ചേര്‍ന്നതോടെ പല സിനികളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. പലരും ഇക്കാര്യ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഭീമന്‍ രഘു പറഞ്ഞു. പിണറായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്ന നേതാവ്. മൂന്നാംതവണയും പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കുമെന്നും ഭീമന്‍ രഘു പറഞ്ഞു.

“ബിജെപിയിൽ നിന്ന് ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയത്. തനിക്ക് ഏറ്റവും ഇഷ്ടം ചുവപ്പു നിറമാണ്. സിപിഎമ്മിൽ ചേരാൻ ഇപ്പോഴാണ് സമയം വന്നു ചേർന്നത്. ബിജെപിയുടെ തലപ്പത്ത് ഇരിക്കുന്നവർ നിശ്ചയിക്കുന്നതാണ് അവരുടെ രാഷ്ട്രീയം. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നതാണ് ഇടതു രാഷ്ട്രീയം. ബിജെപി അപമാനിച്ചതല്ല, തഴഞ്ഞു. കെ.സുരേന്ദ്രൻ നല്ലയാളാണ്. അദ്ദേഹത്തിന് തന്റേതായ രീതിയുണ്ട്. ആ രീതിയിൽ മാത്രമേ കെ.സുരേന്ദ്രൻ സഞ്ചരിക്കൂ,” അദ്ദേഹം വ്യക്തമാക്കി. സഖാക്കളെ മുന്നോട്ട് എന്ന ഗാനം ആലപിച്ചശേഷമാണ് ഭീമൻ രഘു മടങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top