ഇന്ദ്രന്‍സിന് കടമ്പകളേറെ; പത്ത് പഠിക്കാന്‍ ആദ്യം എഴ് പാസാകണം; പഠിച്ചത് നാലുവരെ മാത്രമെന്ന് താരം

തിരുവനന്തപുരം: ചെറുപ്പത്തിൽ മുടങ്ങിയ പഠനം തുടരുകയെന്ന ലക്ഷ്യത്തോടെ പത്താംക്ലാസ് തുല്യതാ പരീക്ഷ എഴുതിയെടുക്കാൻ തീരുമാനിച്ച നടൻ ഇന്ദ്രൻസിന് കാര്യങ്ങൾ അത്ര എളുപ്പമല്ല. പത്താം ക്ലാസിൽ നേരിട്ട് പ്രവേശനം കിട്ടണമെങ്കിൽ ഏഴാംക്ലാസ് എങ്കിലും ജയിച്ചിരിക്കണം. അതിനായി ഇന്ദ്രൻസിൻ്റെ പഴയ സ്കൂൾ രേഖകൾ കണ്ടെത്താൻ ശ്രമിക്കുകയാണ് അധികൃതർ. എന്നാൽ തിരഞ്ഞിട്ട് കാര്യമില്ലെന്നും താൻ ഏഴ് ജയിച്ചിട്ടില്ലെന്നും ഇന്ദ്രന്‍സ് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. നാലുവരെയേ സ്കൂളിൽ പോയിട്ടുള്ളൂ. പത്തിലിരിക്കാൻ ഏഴ് നിർബന്ധമെങ്കിൽ അത് മുതൽ പഠിക്കാൻ തയ്യാറാണെന്നും ഇന്ദ്രന്‍സ് പറയുന്നു.

“അഞ്ചാം ക്ലാസിലേക്ക് ഞാന്‍ പോയില്ല. എന്റെ സഹപാഠികളിൽ ചിലർ മറിച്ചുപറയുന്നത് തെറ്റിദ്ധാരണകൊണ്ടാണ്. സ്കൂളിന് അടുത്താണ് തയ്യല്‍ക്കട. ഒപ്പമുള്ള കുട്ടികളെ കാണുമ്പോള്‍ ഞാന്‍ നാണിച്ച് ഒളിച്ച് നടക്കുമായിരുന്നു. എന്ത് നൂലാമാലയുണ്ടെങ്കിലും അത് കഴിയട്ടെ. പഠനമെന്നത് സ്വയം സമാധാനിക്കലാണ്. അത് പഠിച്ച് കഴിഞ്ഞിട്ട് വേറെ ഒന്നിനും പോകാനില്ലല്ലോ? പത്തിന് ശേഷം തുടര്‍പഠനം എന്ന കാര്യം ഞാന്‍ ചിന്തിച്ചിട്ടുമില്ല. ആദ്യം പത്ത് കഴിയട്ടെ എന്നാണ് തീരുമാനം. ഹിന്ദിയും ഇംഗ്ലീഷും കുഴപ്പിക്കുമോ എന്ന ചിന്തയും ഇപ്പോഴുണ്ട്” -ഇന്ദ്രന്‍സ് പറയുന്നു.

അടൂരിൽ ജയന്‍ ചേര്‍ത്തല സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനിലാണ് താരം ഇപ്പോഴുള്ളത്. വീട്ടിലെ വറുതി കാരണമാണ് കുട്ടിക്കാലത്ത് സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയാതെ പോയത്. ജോലി ചെയ്ത് കുടുംബം പോറ്റേണ്ട അവസ്ഥ വന്നപ്പോള്‍ തയ്യല്‍പ്പണിയിലേക്ക് ഇറങ്ങുകയായിരുന്നു. തയ്യല്‍ പഠിച്ചപ്പോള്‍ കുമാരപുരത്ത് സ്വന്തമായി തയ്യല്‍ക്കടയിട്ടു. ഇത് സിനിമയിലെ വസ്ത്രാലങ്കാരത്തിന് അവസരമൊരുക്കി. അവിടെ നിന്നാണ് അഭിനയത്തിലേക്ക് കടക്കുന്നത്. ‘ഹോം’ സിനിമയിലൂടെ ദേശീയ പുരസ്ക്കാരവും ഇന്ദ്രന്‍സിനെ തേടിയെത്തി. ഇങ്ങനെ ദേശീയ-സംസ്ഥാന പുരസ്കാരങ്ങളുടെ നിറവില്‍ നില്‍ക്കുമ്പോഴാണ് കുട്ടിക്കാലത്ത് മുടങ്ങിയ പഠനം തുടരാന്‍ നടന്‍ ഒരുങ്ങുന്നതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top