സല്‍മാന്റെ വീട് ആക്രമിച്ച കേസിലെ പ്രതി തൂങ്ങിമരിച്ചത് തന്നെ; കുടുംബത്തിന്റെ വാദം തള്ളി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മരണം അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംഘം

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസിലെ പ്രതി തൂങ്ങിമരിച്ചത് തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ലോക്കപ്പിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് അനുജ് ഥാപനെ കണ്ടത്. സല്‍മാന്‍ഖാന്റെ വസതിക്കുനേരെ വെടിയുതിര്‍ത്തവര്‍ക്ക് തോക്ക് കൈമാറിയത് ഇയാള്‍ ആണെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മരണത്തിൽ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പൊലീസ് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം 25ന് പഞ്ചാബിൽ നിന്നാണ് പ്രതി പിടിയിലായത്. കേസിലെ മുഖ്യപ്രതികളായ വിക്കി ഗുപ്തയും സാഗർപാലും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. സൽമാന്റെ വീടിനു നേരെ വെടിവച്ചത് ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഉത്തരവാദിത്തം ഏറ്റെടുത്ത ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്ണോയിക്കായി തിരച്ചിൽ നോട്ടിസും പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഏപ്രില്‍ 14 നാണ് ബോളിവുഡ് താരം സല്‍മാൻ ഖാന്റെ വീടിന് മുന്നിൽ വെടിവെപ്പ് നടന്നത്. അക്രമിസംഘം മൂന്ന് തവണ വീടിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടര്‍ന്ന് ബാന്ദ്ര പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here