ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച സമ്മതിച്ച് അജിത്കുമാര്‍; എല്‍ഡിഎഫില്‍ പൊട്ടിത്തെറി; പ്രതിരോധത്തിലായി മുഖ്യമന്ത്രി

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ച് എഡിജിപി എംആര്‍ അജിത്കുമാര്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് എഡിജിപിയോട് വിശദീകരണം ചോദിച്ചിരുന്നു. ഇതിനാണ് കൂടിക്കാഴ്ച നടത്തിയതായി അജിത്കുമാര്‍ സമ്മതിച്ചത്.

ആര്‍എസ്എസിന്റെ പോഷകസംഘടനയായ വിജ്ഞാനഭാരതിയുടെ ദേശീയ ഭാരവാഹിയായ സുഹൃത്തിനൊപ്പമാണ് കൂടിക്കാഴ്ച നടത്തിയത്. തികച്ചും വ്യക്തിപരമായ സന്ദര്‍ശനമായിരുന്നു. ഔദ്യോഗിക വാഹനത്തിലല്ല യാത്രയെന്നും അജിത്കുമാര്‍ വിശദീകരണം നല്‍കി. എഡിജിപിയുടെ സന്ദര്‍ശനം സംബന്ധിച്ച് തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയ വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് മേധാവിക്കും ഇന്റലിജന്‍സ് മേധാവിക്കും സര്‍ക്കാരിനും ലഭിച്ചിരുന്നു.

എഡിജിപി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു ഉത്തരവാദിത്വവും ഇല്ലെന്നാണ് ഇന്നും സിപിഎം പ്രതികരണം. എഡിജിപി നടത്തിയ സ്വകാര്യ സന്ദര്‍ശനത്തില്‍ പാര്‍ട്ടി എന്ത് പറയാനെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചു. എന്നാല്‍ എല്‍ഡിഎഫില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. സിപിഐ ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തിക്കഴിഞ്ഞു. ഇടത് ഭരണത്തിന്റെ സുരക്ഷിതത്വത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സിപിഐയുടെ നിലപാട്. ജനങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി വേണമെന്ന സന്ദേശവും സിപിഐ സിപിഎമ്മിന് നല്‍കിയിട്ടുണ്ട്.

ഇതോടെ എഡിജിപിയുടെ കൂടിക്കാഴ്ചയില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിയിലേക്കാണ് എത്തിയിരിക്കുന്നത്. ഇന്നലെ പിവി അന്‍വര്‍ ഉന്നയിച്ച പരാതികള്‍ ഭരണതലത്തില്‍ പരിശോധിക്കേണ്ടതാണെന്നായിരുന്നു എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്. വിവാദങ്ങളും ആരോപണങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിനും ആഭ്യന്തര വകുപ്പിനും എതിരായതിനാല്‍ മുഖ്യമന്ത്രി തന്നെ പരിഹരിക്കട്ടേയെന്ന തീരുമാനമാണ് സിപിഎമ്മില്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top