അജിത് കുമാറിന് വേണ്ടി മുഖ്യമന്ത്രിയുടെ നിർണായക ഇടപെടൽ; കുറ്റവിമുക്തനാക്കിയുള്ള ഫയല്‍ വിളിച്ചുവരുത്തി ഒപ്പിട്ടു

എഡിജിപി എംആര്‍ അജിത് കുമാറിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണ്ണായക നീക്കം. അനധികൃത സ്വത്ത് സമ്പാദനകേസില്‍ അജിത് കുമാറിനെ കുറ്റവിമുക്തനാക്കുന്ന വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി ഒപ്പിടുകയും ചെയ്തു. തലസ്ഥാനത്ത് ദിവസങ്ങളായി ഇല്ലാതിരുന്ന മുഖ്യമന്ത്രി എത്തിയ ഉടനായിരുന്നു ഫയലില്‍ ഒപ്പിട്ടത്. ഫയല്‍ പ്രത്യേകമായി വിളിച്ചു വരുത്തിയാണ് ഒപ്പിട്ടത്.
അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന മുൻ പിവി അന്‍വറിൻ്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. പ്രത്യേക യൂണിറ്റ് നടത്തിയ അന്വേഷണത്തില്‍ അജിത്കുമാര്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. അന്‍വറിന്റെ പരാതിയില്‍ കഴിമ്പില്ല. ആരോപണങ്ങള്‍ അല്ലാതെ തെളിവില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഡിജിപി സ്ഥാനത്തേക്കുള്ള പ്രമോഷനെ പോലും ബാധിക്കുന്നതായിരുന്നു അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം. ഇതിൽ ക്ലീന്‍ചിറ്റ് ലഭിച്ചതോടെ അജിത് കുമാര്‍ സുരക്ഷിതനായി. ബിജെപി- ആർഎസ്എസ് നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച അടക്കം കാര്യങ്ങൾ കൊണ്ട് ഇടതു മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സിപിഐക്ക് തീരെ താല്‍പ്പര്യമില്ലാത്ത ഉദ്യോഗസ്ഥനാണ് അജിത് കുമാര്‍. എന്നാല്‍ അദ്ദേഹത്തോടുള്ള മുഖ്യമന്ത്രിയുടെ താൽപര്യം വ്യക്തമാക്കുന്നതാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here