ആനയെഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍; ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കും

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുകയാണെങ്കില്‍ തൃശൂര്‍ പൂരം ഉള്‍പ്പെടെ തടസപ്പെടുമെന്ന് വാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം.
“തൃശൂര്‍ പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിനാവശ്യമായ നടപടികളാണ് വേണ്ടത്. ജനങ്ങളുടെ സുരക്ഷയും ഉത്സവങ്ങളില്‍ പങ്കെടുക്കുന്ന ആനകളുടെ സംരക്ഷണവും ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാല്‍ പ്രായോഗിക വശങ്ങള്‍ പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.” – മന്ത്രി പറഞ്ഞു.
Also Read: ‘തൃശൂർ പൂരം പാടത്ത് നടത്തേണ്ടി വരും’; ഹൈക്കോടതി നിർദേശങ്ങൾക്കെതിരെ വിമര്‍ശനം
ആനയെഴുന്നെള്ളിപ്പില്‍ ഹൈക്കോടതി മാര്‍നിര്‍ദേശങ്ങള്‍ക്ക് എതിരെ തിരുവമ്പാടി ദേവസ്വവും ഇന്ന് രംഗത്ത് എത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിച്ചാല്‍ തൃശൂര്‍ പൂരം നടത്താനാകില്ലെന്നാണ് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ പറഞ്ഞത്.
നാട്ടാനപരിപാലന ചട്ടം ചര്‍ച്ച ചെയ്യുന്നതിനായി ശില്‍പ്പശാല ഈ മാസം 20ന് തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നടത്തുന്നുണ്ട്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍, ഗുരുവായൂര്‍ ദേവസ്വം, തിരുവിതാംകൂര്‍ ദേവസ്വം, ആനഉടമകളുടെ പ്രതിനിധികള്‍, സര്‍ക്കാരിതര സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കും. ഈ ശില്‍പ്പശാലയിലെ ചര്‍ച്ചകള്‍ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
മതപരിപാടികൾ, ഉത്സവങ്ങൾ തുടങ്ങിയവയ്ക്കുളള ആന എഴുന്നള്ളിപ്പിന് ജില്ലാതല സമിതിയുടെ അനുമതി വാങ്ങണമെന്നതുൾപ്പെടെ കർശന നിർദേശങ്ങളാണ് ഹൈക്കോടതി നല്‍കിയത്. തുടർച്ചയായി മൂന്നു മണിക്കൂറിലധികം എഴുന്നള്ളിക്കരുത്, ഒരു മാസം മുൻപേ എഴുന്നള്ളിപ്പിന് അനുമതി വാങ്ങണം തുടങ്ങിയ നിർദേശങ്ങളും മാർഗരേഖയിലുണ്ട്. ഈ നിര്‍ദേശങ്ങള്‍ക്ക് എതിരെയാണ് എതിര്‍പ്പ് ഉയരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here