ഗര്‍ഭിണിയാണെന്ന് കാമുകന്‍ അറിഞ്ഞത് പ്രസവശേഷം; ഡോണ ഇക്കാര്യം മറച്ചുവച്ചത് എന്തിനെന്ന് അന്വേഷണം

ആലപ്പുഴയില്‍ പൂച്ചക്കാലില്‍ കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ ദുരൂഹത ഏറുന്നു. കുഞ്ഞിനെ പ്രസവിച്ച പാണാവള്ളി സ്വദേശി ഡോണാ ജോജിയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങള്‍ ഏറെയാണ്. താന്‍ ഗര്‍ഭിണിയാണെന്ന് കാമുകന്‍ അറിഞ്ഞത് പ്രസവത്തിന് ശേഷം മാത്രമാണെന്നാണ് ഡോണ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഡോണയും കാമുകനായ തോമസ് ജോസഫും രാജസ്ഥാനിലെ പഠനകാലം മുതല്‍ ഇഷ്ടത്തിലാണ്. ഡോണ ഫൊറന്‍സിക് സയന്‍സ് കോഴ്‌സും തോമസ് ജോസഫ് ഹോട്ടല്‍ മാനേജ്‌മെന്റും പഠിച്ചവരാണ്. ഇരുവരുടേയും ബന്ധം വീട്ടുകാര്‍ക്കും അറിയാവുന്നതാണ്. എന്നിട്ടും എന്തിനാണ് ഇക്കാര്യം കാമുകനോട് ഒളിച്ചുവച്ചത് എന്നതില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവ സമയത്ത് കുഞ്ഞ് കരഞ്ഞിരുന്നതായും ഡോണ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. ഇക്കാര്യം ഡോക്ടര്‍മാര്‍ പോലീസില്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരക്കാണ് ഡോണ വീട്ടില്‍ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് കാമുകനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു. കാമുകനായ തോമസ് ജോസഫും സുഹൃത്ത് അശോക് ജോസഫും ചേര്‍ന്ന് തകഴി കുന്നുമ്മയില്‍ പാടശേഖരത്തിന്റെ പുറംബണ്ടില്‍ കുഞ്ഞിനെ കുഴിച്ചിടുകയായിരുന്നു. കൈമാറുന്ന സമയത്ത് കുഞ്ഞിന് ജീവന്‍ ഇല്ലായിരുന്നുവെന്നാണ് ഇവര്‍ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. കുഞ്ഞ് എങ്ങനെ മരിച്ചുവെന്നതില്‍ വ്യക്തത പോസ്റ്റ്‌മോര്‍ട്ടം
റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ഉണ്ടാവുകയുള്ളൂ.

പ്രസവശേഷം ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്നാണ് ഡോണ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയില്‍ പ്രസവം നടന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നാണ് ഡോണ ആദ്യം പറഞ്ഞത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ കാമുകന് കൈമാറിയ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ കാമുകനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തത്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഡോണയെ മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തു. ഡിസ്ചാര്‍ജിന് ശേഷം കൊട്ടാരക്കര ജയിലിലേക്ക് മാറ്റും. തോമസ് ജോസഫും അശോക് ജോസഫും ആലപ്പുഴ സബ് ജയിലിലാണ്. പ്രതികളെയെല്ലാം കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുളള ഒരുക്കത്തിലാണ് പോലീസ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top