വവ്വാൽ സാമ്പിളുകൾ എല്ലാം നെഗറ്റീവ്; നിപ്പ ജാഗ്രത തുടരും

കോഴിക്കോട്: നിപ്പ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കയച്ച വവ്വാല്‍ സാമ്പിളുകളില്‍ നിപ്പ വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല. ഭോപ്പാല്‍ ലാബിലേക്കയച്ച 42 സാമ്പിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഭോപ്പാല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസിലെ പരിശോധനാ ഫലമാണ് പുറത്ത് വന്നത്.

നിപ്പ ബാധിത പ്രദേശങ്ങളിൽ നിന്ന് സെപ്തംബര്‍ 21നാണ് സാമ്പിള്‍ ശേഖരിച്ചിരുന്നത്. വവ്വാല്‍ ഉള്‍പ്പെടെ വിവിധ ജീവികളുടെ സാമ്പിളുകള്‍ ഭോപ്പാൽ ലാബിലേക്ക് പരിശോധനക്കയച്ചിരുന്നു.

അതേ സമയം, കോഴിക്കോട് ജില്ലയില്‍ നിപ്പ ജാഗ്രത തുടരാന്‍ തന്നെയാണ് തീരുമാനം. നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാന്‍ ആയിട്ടില്ലെന്നും പുതിയ നിര്‍ദേശങ്ങള്‍ പത്ത് ദിവസം കൂടി ബാധകമാണെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമെന്ന് വിദഗ്ധ സമിതി അറിയിച്ചിരുന്നു.

നിപ ഭീതിയില്‍ സെപ്തംബര്‍ 14 ന് അടച്ച കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്നു. വിദ്യാലയങ്ങളിൽ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും കരുതാന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമുണ്ട്. കണ്ടെയിന്‍മെന്റ് സോണുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി തുടരും. ഈ സ്കൂളുകളിൽ നിപ്പ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ ഓൺലെൻ അധ്യയനം തുടരാനാണ് തീരുമാനം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top