ആലുവ പീഡനക്കേസിൽ പ്രതി കുറ്റക്കാരൻ; 16 കുറ്റങ്ങളും തെളിഞ്ഞു, ശിക്ഷ ഒൻപതിന്

കൊച്ചി: ആലുവയിൽ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ നവംബർ ഒൻപതിന് പ്രഖാപിക്കും. എറണാകുളം പോക്‌സോ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് സംഭവം നടന്ന 99ആം ദിവസം വിധി പറഞ്ഞത്. പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. തട്ടിക്കൊണ്ടുപോകൽ, പീഡനം, കുട്ടിക്ക് മദ്യം കൊടുക്കൽ തുടങ്ങി പ്രതിക്കെതിരെ ചുമത്തിയ 16 വകുപ്പുകളും തെളിഞ്ഞെന്ന് ജഡ്ജി കെ. സോമൻ പ്രസ്താവിച്ച വിധിയിൽ പറയുന്നു. സംഭവം നടന്ന് 100 ദിവസം തികയും മുൻപ് കുറ്റപത്രം സമർപ്പിച്ച് വിചാരണ പൂർത്തിയാക്കി വിധി പറയുന്നു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, യാതൊരു മാനസിക പ്രശ്നവുമില്ലെന്നും സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രോസിക്യൂഷൻ എതിർവാദം ഉന്നയിച്ചിരുന്നു. പ്രതിയുടെ മാനസികനില പരിശോധന റിപ്പോർട്ട് വ്യാഴാഴ്ചക്ക് മുൻപ് ഹാജരാക്കാൻ കോടതി നിർദേശിച്ചു. ജയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾക്ക് മാനസിക പരിവർത്തനം ഉണ്ടായിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഇതുൾപ്പെടെ ഉള്ള വിവരങ്ങൾ ജയിലിൽ നിന്നും ശേഖരിച്ച് സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

ഒക്ടോബർ നാലിന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ടാണ് പൂർത്തിയായത്. 16 വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 99 സാക്ഷികളുണ്ട്. കുട്ടിയുടെ വസ്ത്രങ്ങൾ, ഡിഎൻ എ സാമ്പിളുകൾ, സി.സി.ടി.വി ദൃശ്യങ്ങൾ തുടങ്ങി പത്തു തൊണ്ടിമുതലുകളൂം, 95 രേഖകളും വിചാരണയിൽ ഹാജരാക്കി. റൂറൽ എസ്.പി വിവേക് കുമാർ, ഡി.വൈ.എസ്.പി പി.പ്രസാദ്, സി.ഐ എം.എം.മഞ്ജുദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

ഇക്കഴിഞ്ഞ ജൂലൈ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലുവയിൽ താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ അഞ്ചു വയസായ മകളെയാണ് ബീഹാർ സ്വദേശിയായ അസ്ഫാക് ആലം പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്. രാവിലെ വീടിന് മുൻപിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ശീതള പാനീയം നൽകി പ്രലോഭിപ്പിച്ചാണ് ഇയാൾ കൊണ്ടുപോയത്. ആലുവ മാർക്കറ്റിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് കുട്ടിയെ കൊണ്ടുപോയ ശേഷം പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. കുട്ടിയെ കാണാതായി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കുട്ടിയുമായി മാർക്കറ്റിന് പിന്നിലേക്ക് പോയത് കണ്ട വ്യാപാരിയാണ് ആളെ തിരിച്ചറിഞ്ഞത്. പെരിയാറിന്റെ തീരത്ത് ചതുപ്പിൽ താഴ്ത്തിയ നിലയിലാണ് മൃതദേഹം കിട്ടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top