മഹാരാഷ്ട്ര മഹാവിജയത്തിൽ മുഖ്യമന്ത്രിയാവാൻ തമ്മിലടി; ഒടുവിൽ അമിത് ഷായുടെ ഇടപെടല്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യം വിജയിച്ചതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രി ആരാകും എന്ന ചർച്ചകൾ സജീവമാകുന്നു. ശിവസേന (ഷിൻഡെ വിഭാഗം) നേതാവ് എകനാഥ് ഷിൻഡെയാണ് നിലവിൽ മുഖ്യമന്ത്രി. ഉപമുഖ്യമന്ത്രിയായ ദേവേന്ദ്രഫഡ് നാവിസ് മുഖ്യമന്ത്രിയാവുമെന്നാണ് സംസ്ഥാന ബിജെപി നേതാക്കൾ അവകാശപ്പെടുന്നത്. വൻവിജയത്തിന് പിന്നാലെ ബിജെപി നേതാവ് പ്രവീൺ ദാരേക്കർ അത്തമൊരു ആഗ്രഹം പങ്കുവച്ചു കഴിഞ്ഞു.
Also Read: മൂന്ന് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞൈടുപ്പുകളില്‍ ബിജെപി മുന്നേറ്റം; രാജസ്ഥാനിൽ കോൺഗ്രസിന് കനത്ത തിരിച്ചടി
മുമ്പ് രണ്ട് തവണ മുഖ്യമന്ത്രിപദവി വഹിച്ചയാളാണ് ഭഡ്നാവിസ്. മഹാരാഷ്ട്രയിലെ ആദ്യ ബിജെപി മുഖ്യമന്ത്രി എന്ന പ്രത്യേകതയും അദ്ദേഹത്തിനുണ്ട്. ഇന്ന് മാധ്യമങ്ങളെക്കണ്ടപ്പോഴും മുഖ്യമന്ത്രി ആരാകും എന്ന് അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. മുന്നണിക്ക് ഇതിനോടകം ഒരു നിർദേശം ലഭിച്ചതായി ഭഡ്നാവിസ് പറഞ്ഞു. എല്ലാവരുമായും കൂടിയാലോചിച്ച ശേഷം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഖ്യ നേതാക്കളോട് നിർദ്ദേശിച്ചതായി അദ്ദേഹം വ്യക്തമാക്കി.
Also Read: ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം ഗൂഢാലോചന നടത്തി അട്ടിമറിച്ചു’; യഥാർത്ഥ ജനവിധിയല്ലിതെന്ന് ശിവസേന
എൻസിപി (അജിത് പവാർ ) വിഭാഗവവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണുവയ്ക്കുന്നുണ്ട്. നിലവിലുള്ള സർക്കാരിൽ ഉപമുഖ്യമന്ത്രിയാണ് അദ്ദേഹം. ബാരാമതിയിൽ വിജയിച്ചതിന് പിന്നാലെ അജിത് പവാറിനെ ഭാവി മുഖ്യമന്ത്രിയായി വിശേഷിപ്പിച്ച് പോസ്റ്ററുകളും ബോർഡുകളും പ്രത്യക്ഷപ്പെട്ടു. അജിത് പവാര്‍ മുഖ്യമന്ത്രിയാകാന്‍ ശേഷിയുള്ള നേതാവാണെന്നും മഹാരാഷ്ട്രയിലെ കിങ് മേക്കറാകുമെന്നും എന്‍സിപി നേതാവ് അമോല്‍ മിത്കാരി പറഞ്ഞു. 2023 ജൂലൈയില്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയെ പിളര്‍ത്തിയാണ് അജിത് പവാര്‍ പക്ഷം ബിജെപി മുന്നണിയില്‍ ചേക്കേറിയത്. നാലു തവണ അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിട്ടുണ്ട്.
എന്ന് ബിജെപിയുടെയും എൻസിപിയുടെയും മുഖ്യമന്ത്രി മോഹങ്ങൾ തള്ളുകയാണ് സഖ്യകക്ഷിയായ ശിവസേന (ഷിൻഡെ വിഭാഗം). ജനങ്ങൾ വോട്ടു ചെയ്തത് ഷിന്‍ഡെ സര്‍ക്കാരിനാണ്. അതുകൊണ്ടു തന്നെ ഷിന്‍ഡെയെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്വാഭാവികമായും പരിഗണിക്കേണ്ടതെന്നും പാർട്ടി വക്താവ് സഞ്ജയ് ഷിര്‍സാത് പറഞ്ഞു.
Also Read: മഹാരാഷ്ട്രയിൽ ബിജെപിയുടെ ‘മഹായുതി’; ജാർഖണ്ഡിൽ കോൺഗ്രസിൻ്റെ ‘ഇൻഡ്യ’; ആദ്യ ഫലസൂചനകൾ
മഹായുതി സഖ്യം ആകെയുള്ള 288 സീറ്റുകളിൽ 224 എണ്ണത്തിലും മുന്നേറുകയാണ്. 55 സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിക്ക് ലീഡുള്ളത്. ബിജെപി മത്സരിച്ച 149 സീറ്റുകളിൽ 126ലും ലീഡ് ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഷിൻഡെ വിഭാഗം 81 സീറ്റിലും അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള സംഖ്യം 59 സീറ്റിലുമാണ് മത്സരിച്ചിരുന്നത്. മഹായുതി സഖ്യത്തിൽ 56 സീറ്റിൽ ശിവസേനയും 38 സീറ്റുകളിൽ എൻസിപി മുന്നിട്ടുനിൽക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here