അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസില്‍ 14 സിപിഎമ്മുകാര്‍ കുറ്റക്കാര്‍; നാലുപേരെ വെറുതെവിട്ടു; ശിക്ഷ 30ന്

ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസില്‍ സിപിഎമ്മുകാരായ 14 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപരുരം സിബിഐ കോടതി. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍ ഉള്‍പ്പെടെയുള്ളവരെയാണ് കുറ്റക്കാരായി കോടതി വിധിച്ചത്. കേസില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ നാലുപേരെ കോടതി വെറുതെ വിട്ടു. കൊലപാതകം, ഗൂഡാലോചന, ആയുധം കൈയില്‍ വയ്ക്കുക എന്നി കുറ്റങ്ങളാണ് തെളിഞ്ഞത്. ഇവര്‍ക്കുള്ള ശിക്ഷ ഈ മാസം 30ന് വിധിക്കും. കാഷ്യൂ ബോര്‍ഡ് ചെയര്‍മാനും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എസ് ജയമോഹന്‍ അടക്കമുളളള നാല് പ്രതികളെയാണ് വെറുതെ വിട്ടത്.

ഭാര്യയുടേയും രണ്ട് പെണ്‍മക്കളുടേയും മുന്നിലിട്ടായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാമഭദ്രനെ അതിക്രൂരമായ വെട്ടിക്കൊലപ്പെടുത്തിയത്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ്‌ന്വേഷിച്ചത്. 2019ലാണ് സിബിഐ കുറ്റപത്രം നല്‍കിയത്. കേസില്‍ 126 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ പല സാക്ഷികളും കൂറുമാറിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് പ്രോസിക്യൂഷന്‍ സാക്ഷിയായ വിസ്തരിച്ച ഡിവൈഎസ്പി വിനോദ് കുമാറും മൊഴി നല്‍കിയിരുന്നു. 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ രണ്ടാം പ്രതിയും സിപിഎം അഞ്ചല്‍ ഏരിയ കമ്മിറ്റി അംഗവുമായ ജെ.പത്മന്‍ 2022ല്‍ തൂങ്ങി മരിച്ചിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ സിപിഎം മുന്‍ ഏരിയ സെക്രട്ടറിയായിരുന്ന പിഎസ് സുമന്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു

2010 ഏപ്രില്‍ 10-ന് രാത്രി ഒന്‍പത് മണിക്കാണ് ഐഎന്‍ടിയുസി ഭാരവാഹിയായ ബാലന്‍ എന്ന രാമഭദ്രനെ ഏരൂര്‍ കോണേടത്ത് ജംഗ്ഷനിലെ വാടകവീട്ടിലിട്ട് സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. പ്രാദേശിക രാഷ്ട്രീയ തര്‍ക്കങ്ങളുടെ പേരിലായിരുന്നു ഈ ക്രൂരമായ കൊലപാതകം. അന്ന് രാത്രി നടന്ന സംഭവങ്ങള്‍ രാമഭദ്രന്റെ മകള്‍ ആതിരാ ഭദ്രന്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷവും കോടതിയില്‍ പറഞ്ഞിരുന്നു. അച്ഛനും സഹോദരിക്കുമൊപ്പം അടുക്കളയില്‍ നില്‍ക്കുമ്പോഴായിരുന്നു കൊലയാളികള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് എത്തി അച്ഛനെ വെട്ടിനുറുക്കിയത്. കരഞ്ഞ് കാലുപിടിച്ച് കരഞ്ഞപ്പോള്‍ കഴുത്തില്‍ കത്തിവച്ച് അനങ്ങിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അക്രമികള്‍ പോയ ശേഷം വെള്ളം വേണോയെന്ന് അമ്മ ചോദിച്ചപ്പോള്‍ വേണ്ട മരിച്ചു പോകുമെന്നുമായിരുന്നു അച്ഛന്റെ മറുപടിയെന്നും ആതിര കോടതിയില്‍ മൊഴി നല്‍കിയത്. ആതിര ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിപിഎം കൊലയാളികള്‍ രാമഭദ്രനെ അരിഞ്ഞു വീഴ്ത്തിയത്. പ്രതികളേയും ഉപയോഗിച്ച ആയുധങ്ങളും ആതിര തിരിച്ചറിഞ്ഞിരുന്നു.

സിപിഎം ശക്തി കേന്ദ്രങ്ങളില്‍ കൊല്ലപ്പെട്ട രാമഭദ്രന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നു. പ്രവര്‍ത്തകരെ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു എന്നിവയിലെ വൈരാഗ്യം മൂലമാണ് കൊലപാതകമെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും ഗൂഢാലോചന കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രാമഭദ്രന്റെ ഭാര്യ ബിന്ദു ഹൈക്കോടതിയില്‍ പോയി അനുകൂല വിധി നേടി. ഇതോടെയാണ് അന്വേഷണത്തിന് സിബിഐ എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top