മൊയ്തീന്റെ ബിനാമിയെ കാണാനില്ല; പാർട്ടി സതീശനെ ഒളിപ്പിച്ചിരിക്കുകയാണെന്ന് അനിൽ അക്കര

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ മുൻ മന്ത്രി എ.സി.മൊയ്തീനെ രക്ഷപ്പെടുത്തൻ വേണ്ടി സിപിഎം നേതാക്കളുടെ ബിനാമി എന്നറിയപ്പെടുന്ന സതീശനെ ഇ.ഡിയുടെ മുന്നിൽ ഹാജരാക്കാതെ പാർട്ടി ഒളിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഇയാളെ പറ്റി ഒരു വിവരവുമില്ലെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. സതീശൻ ഹാജരായാൽ ഉണ്ടാകുന്ന ഭവിഷത്തുക്കൾ തിരിച്ചറിഞ്ഞുകൊണ്ടാണ് ഇയാളെ ഹാജരാക്കാതെ സിപിഎമ്മും എ.സി.മൊയ്തീനും ഈ വിഷയത്തിൽ നിന്നു മാറിനിൽക്കുന്നത്. അല്ലാതെ, ഇൻകം ടാക്‌സ് രേഖകളുമായി ബന്ധപ്പെട്ടുകൊണ്ടല്ല. തൊടുന്യായങ്ങൾ പറഞ്ഞു ഇ.ഡിയുടെ മുന്നിൽ നിന്നും മൊയ്‌തീൻ ഒളിച്ചുകളിക്കാൻ ശ്രമിക്കുകയാണെന്ന് അനിൽ അക്കര മാധ്യമങ്ങളോട് പറഞ്ഞു.

മൊയ്‌തീൻ ആദർശത്തിന്റെ ആൾരൂപമാണെന്നും സംശുദ്ധമായ രാഷ്ട്രീയ ജീവിതം നയിക്കുന്ന വ്യക്തിയാണെന്നുമൊക്കെയുള്ള സിപിഎമ്മിന്റെ സ്ഥിരം ബഡായികളാണ് പൊളിഞ്ഞത്. പത്തുവർഷത്തെ ഇൻകം ടാക്‌സ് രേഖകൾ പൂർണ്ണമായി കയ്യിലില്ലാത്തതുകൊണ്ടാണ് ഇന്ന് മൊഴി നൽകാൻ ഇ.ഡി ഓഫീസിൽ ഹാജരാകാത്തതെന്ന മൊയ്തീന്റെ വാദം ശുദ്ധ തട്ടിപ്പാണ്. ഓൺലൈനിൽ വെറും അഞ്ചു സെക്കന്റുകൊണ്ട് ഈ രേഖകൾ ലഭ്യമാണ്. 2015 – 16 സാമ്പത്തിക വർഷം അദ്ദേഹം ഇൻകം ടാക്സ് സ്റ്റേറ്റ്മെൻറ് സമർപ്പിച്ചിട്ടില്ല. 2016 – 2017 മുതൽ 2020 – 2021, 2021 – 22 വരെയുള്ള ആറ് മുതൽ ഏഴ് വർഷം വരെയുള്ള സ്റ്റേറ്റ്മെന്റുകൾ മാത്രമാണ് എ.സി.മൊയ്തീൻ സമർപ്പിച്ചിട്ടുള്ളത്.

ഈ കേസിൽ എഫ്.ഐ.ആറിന്റെ പരിധിയിലുള്ള കിരണും എ.സി.മൊയ്തീന്റെ ബന്ധു ബിജു കരീം, ബിനാമി അനിൽ സേട്ട് എന്നിവർ ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിനുമുന്നിൽ ഹാജരായിരുന്നു. എന്നാൽ സതീശൻ ഇതുവരെയും ഹാജരായിട്ടില്ല പാർട്ടി ഇയാളെ ഒളിപ്പിച്ചിരിക്കുകയാണ്. ഇ.പി.ജയരാജൻ പാർട്ടി ജില്ലാ സെക്രട്ടറി ആയിരുന്ന ശേഷം സിപിഎമ്മിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സാണ് സതീശൻ. 50 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയതെന്നു അനിൽ അക്കര ആരോപിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top