യുപിയിൽ വീണ്ടും ക്രിസ്ത്യൻ വേട്ട തുടരുന്നു; 20 ദിവസത്തിനിടയിൽ 13 പേര്‍ മതപരിവർത്തന നിയമപ്രകാരം അറസ്റ്റില്‍

ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ 20 ദിവസത്തിനിടയിൽ മൂന്ന് പാസ്റ്ററർമാരടക്കം 13 പേരെ ഉത്തർപ്രദേശ് പോലിസ് അറസ്റ്റ് ചെയ്തു. മതപരിവർത്തന നിരോധന നിയമപ്രകാരമാണ് റിമാൻ്റ് ചെയ്തിരിക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുപിയിലെ ക്രിസ്ത്യാനികൾ ഭരണകക്ഷിയായ ബിജെപിക്കെതിരായി വോട്ട് ചെയ്തു എന്നാരോപിച്ചാണ് അറസ്റ്റുകൾ എന്നാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം ആരോപിക്കുന്നത്.

യുപിയിലെ ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും പരമ്പരാഗതമായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരാണ്. അസംഗഡ് ജില്ലയിൽപ്പെട്ട ഒരു പാസ്റ്ററുടെ കുടുംബത്തിൽ പെട്ട അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തത്. വീട്ടിൽ പ്രാർത്ഥനായോഗം നടത്തി എന്നാരോപിച്ചാണ് കസ്റ്റഡിയിലെടുത്തത്. സമാന കുറ്റങ്ങൾ ചുമത്തി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം മാത്രം മുന്നൂറിലധികം പേരെ ജാമ്യമില്ലാ വകുപ്പുകൾ അടങ്ങിയ മതപരിവർത്തന നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ശേഷം ക്രൈസ്തവർക്കെതിരെയുള്ള സംഘപരിവാർ സംഘടനകളുടെ ആക്രമണങ്ങളും അറസ്റ്റും നിർത്തിവച്ചിരിക്കയായിരുന്നു എന്നാണ് യുണൈറ്റഡ് കാത്തലിക് ഏഷ്യൻ ന്യൂസ് (UCANews) റിപ്പോർട്ട് ചെയ്യുന്നത്. 2020ലാണ് യുപി സർക്കാർ മതപരിവർത്തന നിരോധന ഓർഡിനൻസ് ഇറക്കിയത്. 2021ൽ സംസ്ഥാന നിയമസഭ കടുത്ത വകുപ്പുകൾ ചേർത്ത് നിയമം പാസാക്കി.

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സംസ്ഥാനത്ത് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. 2019 ൽ ആകെയുള്ള 80 ൽ 62 സീറ്റുകൾ നേടി റെക്കോർഡ് വിജയം നേടിയ ബിജെപിക്ക് ഇത്തവണ കേവലം 33 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസ്-എസ്പി സഖ്യം 43 സീറ്റുകൾ നേടിയത് ബിജെപിക്ക് കേന്ദ്രത്തിൽ കേവല ഭൂരിപക്ഷം നഷ്ടപ്പെടാൻ പോലുമിടയാക്കി. അയോധ്യ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിൽ പോലും ബിജെപിക്ക് വിജയിക്കാനായില്ല. 50000ത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥി ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top