വീടുകൾ പൊളിക്കുന്നതിൽ അതൃപ്തിയുമായി ഒമർ അബ്ദുള്ള; പഹൽഗാം ഭീകരാക്രമണത്തിൻ്റെ പേരിൽ നിരപരാധികളെ ക്രൂശിക്കരുതെന്ന് മുഖ്യമന്ത്രി

27 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ അറിയപ്പെടുന്ന ഭീകരരുടെ വീടുകൾ തകർക്കുക നടപടിയുമായി സുരക്ഷാസേന മുന്നോട്ടുപോകുമ്പോൾ പ്രതികരണവുമായി കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ജുള്ള. ഭീകരതയ്ക്കെതിരെ ജനം ഒറ്റക്കെട്ടായി നിൽക്കുമ്പോൾ സൈനികനടപടി അവരെ ബാധിക്കരുത്. ഭീകരതയെ എതിർക്കുന്ന സാധാരണക്കാരുടെ പിന്തുണ നിലനിർത്തണം. കുറ്റവാളികളെ ദയയില്ലാതെ ശിക്ഷിക്കണം. നിരപരാധികളെ ഇത് ബാധിക്കരുതെന്നും ഒമർ അബ്ദുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഭീകരാക്രമണത്തിൻ്റെ തിരിച്ചടിയായി കശ്മീരിൽ ഭീകരരുടെ വീടുകൾ സുരക്ഷാസേന തകർക്കുന്നത് തുടരുകയാണ്. കുപ് വാരയിൽ ഒരു ഭീകരൻ്റെ വീട് സുരക്ഷാസേന സ്ഫോടനത്തിലാണ് തകർത്തത്. പാക്കിസ്ഥാനിൽ ഭീകര സംഘത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ള ലഷ്കർ ഭീകരൻ ഫാറൂഖ് അഹമ്മദിൻ്റെ വീടാണ് കഴിഞ്ഞ ദിവസം ഇങ്ങനെ സ്ഫോടനം നടത്തി തകർത്തത്. ഭീകരാക്രമണത്തിന് ശേഷം ഇതേ മട്ടിൽ പലരുടെയും വീടുകൾ തകർത്തിരുന്നു.
അഞ്ച് വീടുകളാണ് ഇന്നലെ തകർത്തത്. കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്. മുതിർന്ന ലഷ്കർ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെ ഷോപിയാനിലെ വീടും, മറ്റൊരു ഭീകരൻ സാഹിദ് അഹമ്മദിൻ്റെ കുൽഗാമിലെ വീടും തകർത്തവയിൽ ഉൾപ്പെടുന്നു. ഭീകരസംഘത്തിൽ ഉൾപ്പെട്ട അഹ്സാൻ ഉൾ ഹഖ്, ഇഷാൻ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളും കഴിഞ്ഞ ദിവസം തകർത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here