‘അൻവറിന് സ്വർണക്കടത്തിൽ ഷെയർ…’; മദയാനയായ എംഎൽഎക്ക് കാര്യം ഉടൻ മനസിലാകുമെന്ന് ജില്ലാ സെക്രട്ടറി

മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുഖ്യമന്ത്രിക്കും നേരെ പിവി അൻവർ നടത്തുന്ന കടന്നാക്രമണത്തിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ്. നിലമ്പൂർ എംഎൽഎ സംസാരിക്കുന്നത് സ്വർണക്കടത്ത്, ഹവാല ഇടപാടുകളും രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വേണ്ടിയാണ്. സ്വർണക്കത്തിൽ അൻവറിന് ഷെയറുള്ളതായി നാട്ടിൽ സംസാരമുണ്ട്. അതിനാൽ സ്വർണ്ണ കള്ളക്കടത്തുകാരെയും കാരിയർമാരെയും സംരക്ഷിക്കേണ്ട ബാധ്യത ഇടത് എംഎൽഎയ്ക്ക് ഉണ്ടെന്നും മോഹൻദാസ് ആരോപിച്ചു.


പിവി അൻവർ മലർന്ന് കടന്ന് തുപ്പുകയാണ്. ഒരു പാർട്ടി പ്രവർത്തനും അദ്ദേഹത്തിൻ്റെ പിന്നാലെ പോകില്ല. സിപിഎമ്മിനെ വെല്ലുവിളിച്ചാൽ പാർട്ടി പ്രതികരിക്കും. അത് എംഎൽഎക്ക് ഉടന്‍ മനസിലാകും. അൻവറിന് ഒരു നാവേയുള്ളൂ. പക്ഷേ പാർട്ടിക്ക് ലക്ഷക്കണക്കിന് നാവുകളുണ്ട്. അത് ഓർത്താൽ നല്ലതാണ്. ഇന്ന് അൻവറിൻ്റെ ഇടതുപക്ഷ എംഎൽഎ എന്ന സ്ഥാനം കടലാസിൽ മാത്രമായി ഒതുങ്ങി. വലതുപക്ഷത്തിന്റെ കോടാലിയായാണ് നിലമ്പൂർ എംഎൽഎ പ്രവർത്തിക്കുന്നതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

മദയാനയെ പോലെയാണ് അൻവർപെരുമാറുന്നത്. കേരള രാഷ്ട്രീയത്തിലെ എടുക്കാ പണ്ടമായി വൈകാതെ അദ്ദേഹംമാറും. എംഎൽഎ വിളിച്ച പൊതുയോഗത്തിന് ആളുകൂടിയേക്കും. അത് കൊണ്ടൊന്നും ആരേയും സിപിഎമ്മിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കണ്ട മലപ്പുറത്തെ ഒരു പാർട്ടി പ്രവർത്തനും അദ്ദേഹത്തിന് ഒപ്പമുണ്ടാകില്ല. എംഎൽഎയ്ക്കെതിരെ വീടിനു മുന്നിൽ പോലും ഫ്ലക്സ് ഉയർന്നു. പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കി കുറച്ചു പേരെ അടർത്തിയെ എടുക്കാമെന്നത് അൻവറിൻ്റെ വ്യാമോഹമാണെന്നും മോഹൻദാസ് പറഞ്ഞു.

സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ വീണ്ടും ആരോപണങ്ങളുമായി പിവി അൻവർ എംഎൽഎ ഇന്നും രംഗത്തെത്തിയിരുന്നു. പാർട്ടിയെ നിയന്ത്രിക്കുന്നത് മന്ത്രി മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ പൊളിറ്റക്കൽ സെക്രട്ടറി പി ശശിയും ചേർന്നാണെന്ന് അൻവർ ഇന്ന് ആരോപിച്ചു. ശശിയെ മുഖ്യമന്ത്രിക്ക് ഭയമാണ്. മുഹമ്മദ് റിയാസിനെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് സീനിയോറിറ്റി മറികടന്നാണ്. അദ്ദേഹം മന്ത്രിയായതിൽ തെറ്റില്ല. എത് പൊട്ടനും മ​ന്ത്രിയാകാമെന്നായിരുന്നു ഒരു സ്വകാര്യ മാധ്യമത്തിനോട് ഇടത് എംഎൽഎയുടെ പ്രതികരണം. സ്വർണ പൊട്ടിക്കലുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി-ബി.ജെ.പി ബന്ധത്തിനും തനിക്ക് നൽകാൻ തെളിവുകളില്ല. എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്‍റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ലെന്നും അൻവർ ആരോപിച്ചു.

പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി മാറുമെന്ന് പിവി അൻവർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് കീഴെ ഇരുന്ന് സ്വർണക്കടത്ത് നടത്തിയത് മുഖ്യമന്ത്രി അറിഞ്ഞില്ലേ. പോലീസ് പിടികൂടുന്ന സ്വർണത്തിൽ പകുതി പോലും പോലീസ് കസ്റ്റംസിന് നൽകുന്നില്ല. ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണ്. പിണറായി ആഭ്യന്തര വകുപ്പ് രാജിവയ്ക്കണമെന്നും ഇടത് എംഎൽഎ ആവശ്യപ്പെട്ടിരുന്നു. പിണറായി വിജയൻ എന്ന ജ്വലിച്ചു നിന്ന സൂര്യൻ കെട്ടണഞ്ഞു. ഇപ്പോൾ അദ്ദേഹം വെറും വട്ടപൂജ്യമാണെന്നും അൻവർ പരിഹസിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top