മുട്ടിലിഴയിച്ച് മാപ്പ്: യുവാവിന്റെ മാനഹാനിക്ക് ഇടവക പരിഹാരം കാണണമെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോ; നടപടിയില്‍ വ്യക്തതയില്ലാതെ ലത്തീന്‍ അതിരൂപത

തിരുവനന്തപുരം : മുട്ടിലിഴയിച്ച് മാപ്പുപറയിപ്പിച്ചതില്‍ യുവാവിനുണ്ടായ മാനഹാനിയില്‍ ഇടവക തന്നെ പരിഹാരം കാണണമെന്ന് ആര്‍ച്ച് ബിഷപ്പ് തോമസ് നെറ്റോ. തിരുവനന്തപുരം കരിങ്കുളം പള്ളിയില്‍ ഉണ്ടായത് പ്രാകൃത നടപടിയാണ്. സഭ അവസാനിപ്പിച്ച ഇത്തരം ശിക്ഷാ രീതികള്‍ വീണ്ടും അവര്‍ത്തിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഇതിന് പള്ളി വികാരിയും കമ്മറ്റിക്കാരും പരിഹാരം കാണണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ഇന്നത്തെ കുര്‍ബാനയില്‍ ബിഷപ്പിന്റെ സന്ദേശം ഇടവകയില്‍ വായിച്ചു.

ശിക്ഷയ്ക്ക് ഇരയായ മെന്‍ഡ്രൂസിനേയും സന്ദേശത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. ബിഷപ്‌സ് ഹൗസിലെത്താന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും യുവാവ് തയാറാകാത്തത് ശരിയായ നടപടിയല്ല. വികാരിയുടേയും കമ്മറ്റിക്കാരുടേയും തീരുമാനത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ ദിവ്യബലിയടക്കം തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്നും ആര്‍ച്ച് ബിഷപ്പിന്റെ സന്ദേശത്തില്‍ പറയുന്നു.

ഊരുവിലക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ പള്ളിയുടെ വാതില്‍ മുതല്‍ വിശ്വാസികള്‍ക്കിടയിലൂടെ മുട്ടിലിഴച്ച് മാപ്പ് പറയിപ്പിച്ച ഭാരവാഹികള്‍ തന്നെ പരിഹാര കാണണമെന്ന നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം ഉയരുന്നുണ്ട്. വികാരി ഫാദര്‍ അഗസ്റ്റിന്‍ ജോണ്‍, പള്ളി കമ്മറ്റിയംഗങ്ങളേയും സംരക്ഷിച്ചുളള നടപടിയാണ് ഉണ്ടായിട്ടുള്ളതെന്നാണ് ഉയരുന്ന വിമര്‍ശനം. കരിങ്കുളം സെന്റ് ആന്‍ഡ്രൂസ് പള്ളിയില്‍ ക്രിസ്മസ് ദിനത്തിലാണ് ശിക്ഷ നടപ്പാക്കിയത്.

കോളജ് സ്ഥാപിക്കാന്‍ പള്ളിക്ക് സമീപം അതിരൂപത ഭൂമി വാങ്ങിയിരുന്നു. ഇതിന് സമീപത്തായി ഇടവകയും സ്ഥലം വാങ്ങി. ഈ സ്ഥലം കൂടി രൂപതയ്ക്ക് കൈമാറാന്‍ പള്ളി കമ്മറ്റി തീരുമാനിച്ചു. കടലാക്രമണത്തില്‍ വീട് തകരാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ലക്ഷം രൂപയ്ക്ക് ഇതേ സ്ഥലം വാങ്ങാന്‍ വിശ്വാസികള്‍ തയ്യാറായതിനു പിന്നാലെയാണ് ആരോടും ആലോചിക്കാതെ വികാരിയും കമ്മറ്റിക്കാരും ചേര്‍ന്ന് സ്ഥലം രൂപതക്ക് നല്‍കിയത്. ക്രിസ്മസ് തലേന്ന് ഞായറാഴ്ച ആദ്യ കുര്‍ബാന കഴിഞ്ഞ ശേഷമാണ് വികാരി ഫാദര്‍ അഗസ്റ്റിന്‍ ജോണ്‍ ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. ഇതിനെതിരെ എതിര്‍പ്പുയരുകയും ചെയ്തു. പിന്നാലെ പളളിമേടയിലെത്തി വികാരിയോട് വിവരങ്ങള്‍ ആരായാന്‍ മെന്‍ഡ്രൂസ് ശ്രമിച്ചെങ്കിലും ഒന്നും പറയാന്‍ അദ്ദേഹം തയാറായില്ല. ഇതോടെ തര്‍ക്കമാകുകയും രണ്ടാം കുര്‍ബാന വൈകുകയും ചെയ്തു. ഇതിലാണ് പള്ളികമ്മറ്റി യുവാവിന് ശിക്ഷ വിധിച്ചതും നടപ്പാക്കിയതും. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വികാരി ഫാദര്‍ അഗസ്റ്റിന്‍ ജോണ്‍, പള്ളി കമ്മറ്റിയംഗങ്ങള്‍ എന്നിവരെ ബിഷപ്പ് ഹൗസില്‍ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top