അര്‍ജുനെ തിരയാന്‍ പ്രാദേശിക മുങ്ങല്‍വിദഗ്ധരും; നദിയിലെ അടിയൊഴുക്ക് പരിശോധിക്കുന്നു

കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിനായി പ്രാദേശിക മുങ്ങല്‍വിദഗ്ധരുടെ സഹായം തേടി ജില്ലാ ഭരണകൂടം. മാല്‍പെയില്‍ നിന്നുള്ള സംഘം ഷിരൂരിലെത്തി. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്ന സംഘമാണ് എത്തിയിരിക്കുന്നത്. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ഇറങ്ങാനുള്ള പരിചയസമ്പത്തും ഉള്ളവരാണ് എത്തിയിരിക്കുന്നത്.

നദിയില്‍ ശക്തമായ അടിയൊഴുക്ക് തുടരുകയാണ്. ഈ സംഘവും നേവിയും സംയുക്തമായി പരിശോധന നടത്തിയ ശേഷമാകും നദിയില്‍ ഇറങ്ങുന്നതില്‍ തീരുമാനമാവുക. മൂന്ന് ദിവസമായി നേവിയുടെ ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിന് സാധിക്കാത്തതോടെ പോന്റൂണ്‍ സ്ഥാപിച്ച് മുങ്ങല്‍വിദഗ്ധര്‍ ഇറക്കാനുള്ള നീക്കവും പരിശോധിക്കുന്നുണ്ട്.

ഗംഗാവാലി നദിയിലെ അടിയൊഴുക്ക് ആറു നോട്ടിക്കല്‍ മൈല്‍വരെ വേഗത്തിലാണ്. അതുകൊണ്ട് ലോറിയുള്ള സ്ഥലം കണ്ടെത്തിയിട്ടും അതിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്ന കാര്യം പോലും ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അര്‍ജുനെ കണ്ടെത്തുന്നതു വരെ പരിശോധന തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. തിരച്ചില്‍ നിര്‍ത്തുമെന്ന് പ്രചരണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top