സൈനിക ഓഫീസറേയും യുവതിയേയും ആക്രമിച്ച ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; യുവതിയെ പീഡിപ്പിച്ച പോലീസുകാരെ ചോദ്യം ചെയ്തു
സൈനിക ഉദ്യോഗസ്ഥനെയും ഒപ്പമുള്ള യുവതിയെയും ആക്രമിച്ച കേസില്‍ ഒഡിഷയില്‍ ഏഴ് വിദ്യാർത്ഥികൾ അറസ്റ്റിൽ. സെപ്തംബർ 15ന് പുലർച്ചെ നടന്ന സംഭവത്തില്‍ ഭരത്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. ഭാരതീയ ന്യായ സംഹിതയുടെ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനം, 11 മൊബൈല്‍ ഫോണുകള്‍, ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ എന്നിവ വിദ്യാര്‍ത്ഥികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എഞ്ചിനീയറിംഗ്-മാനേജ്മെന്റ് പഠനം നടത്തുന്നവരാണ് വിദ്യാര്‍ത്ഥികള്‍. റൂര്‍ക്കല, ഭുവനേശ്വര്‍ സ്വദേശികളാണ്.
വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച സംഭവത്തില്‍ പരാതി പറയാന്‍ എത്തിയ സൈനികനെ സ്റ്റേഷനില്‍ വച്ച് പോലീസുകാര്‍ മര്‍ദിക്കുകയും യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത് വിവാദമായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതി ഭുവനേശ്വറിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്രൈംബ്രാഞ്ച് ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
യുവതിയെ പോലീസ് സ്റ്റേഷനില്‍ വച്ച് പീഡിപ്പിച്ച ഇൻസ്‌പെക്ടർ ദിനകൃഷ്ണ മിശ്ര അടക്കമുള്ളവരെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ദിനകൃഷ്‌ണ മിശ്ര അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. ബിജു ജനതാദളും (ബിജെഡി) കോൺഗ്രസും വലിയ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here