പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടിയെ മര്‍ദിച്ച രണ്ട് പ്രതികള്‍ അറസ്റ്റില്‍; നാലുപേര്‍ ഒളിവിലെന്ന് പോലീസ്

ആലപ്പുഴ പൂച്ചാക്കലില്‍ ദളിത് പെണ്‍കുട്ടിക്ക് നടുറോഡില്‍ ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. സഹോദരങ്ങളായ ഷൈജു, ഷൈലേഷ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇന്ന് രാവിലെയാണ് ഇവര്‍ അറസ്റ്റിലായത്. സഹോദരങ്ങളെ മര്‍ദിക്കുന്നത് തടയാന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടിയേയും സഹോദരിയേയും ക്രൂരമായി ആക്രമിച്ചത്. പ്രതികള്‍ സിപിഎം പ്രവര്‍ത്തകരായതിനാല്‍ പോലീസ് നടപടി വൈകുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. പ്രതിപക്ഷം ഈ വിഷയത്തില്‍ നിയമസഭയിലും കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഒരു പെണ്‍കുട്ടിക്ക് നീതി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലീസ് സ്‌റ്റേഷന്‍ അടച്ചു പൂട്ടണം എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം. ഇതിനു പിന്നാലെയാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ നാല് പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

എസി.സി-എസ്ടി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതിനാല്‍ ആലപ്പുഴ ഡിവൈഎസ്പിയാണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയുടെ രണ്ട് സഹോദരങ്ങളെ നേരത്തെ പ്രതികള്‍ മര്‍ദിച്ചിരുന്നു. ഈ പ്രശ്നത്തില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി വരുന്ന വഴിയാണ് സഹോദരങ്ങള്‍ക്ക് വീണ്ടും മര്‍ദനമേല്‍ക്കുന്നത്. ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് പെണ്‍കുട്ടിക്ക് മര്‍ദനമേറ്റത്. ഇതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുടി പിടിച്ച് റോഡില്‍ വീഴ്ത്തുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്.

സഹോദരങ്ങളെ മര്‍ദിച്ചതിന് പോലീസില്‍ പരാതി നല്‍കാന്‍ ചെന്നപ്പോള്‍ ആട്ടിയിറക്കി വിട്ടതായും പെണ്‍കുട്ടി ആരോപിച്ചിരുന്നു. വലിയ വിവാദമായതോടെ പ്രതികളെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top