അരവിന്ദ് കേജ്‌രിവാളിന് വീണ്ടും തിരിച്ചടി; അഭിഭാക്ഷകരെ കാണാന്‍ കൂടുതല്‍ സമയം അനുവദിക്കില്ല; ഹര്‍ജി തള്ളി വിചാരണകോടതി

ഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കേജ്‌രിവാളിന് അഭിഭാക്ഷകരെ കാണാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം തള്ളി കോടതി. വിചാരണകോടതിയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ ഹര്‍ജി തള്ളിയത്. അഭിഭാക്ഷകരെ ആഴ്ചയില്‍ രണ്ട് തവണ കാണാന്‍ വിചാരണ കോടതി അനുമതി നല്‍കിയിരുന്നു. ഇതിന്റെ സമയം കൂട്ടി അഞ്ച് തവണ അഭിഭാഷകരുമായി മീറ്റിംഗ് നടത്താനുള്ള സാവകാശം നല്‍കണമെന്ന അപേക്ഷയാണ് തള്ളിയത്.

അതേസമയം ഇഡി അറസ്റ്റില്‍ ചോദ്യം ചെയ്തുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേജ്‌രിവാള്‍. കേസിൽ അടിയന്തര വാദം കേൾക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിനെ ഇന്ന് അറിയിക്കും.

ഇഡി അറസ്റ്റിനെതിരെ നൽകിയ ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി, അഴിമതിയിൽ ഗൂഢാലോചന നടത്തി എന്നതിന് തെളിവുണ്ടെന്നും അതിനുള്ള രേഖകൾ ഇഡി ശേഖരിച്ചിട്ടുണ്ടെന്നും പറഞ്ഞിരുന്നു. രാഷ്ട്രീയപരമായല്ല നിയമപരമായാണ് കോടതി തീരുമാനം എടുക്കുന്നതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് സ്വരണ കാന്ത ശർമ വ്യക്തമാക്കിയിരുന്നു.

മാർച്ച് 21ന് ഇഡി അറസ്റ്റ് ചെയ്ത കേജ്‌രിവാളിനെ വിചാരണക്കോടതി ആറ് ദിവസം ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് കസ്റ്റഡി നാല് ദിവസം കൂടി നീട്ടി. ഏപ്രിൽ ഒന്നിന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് 15വരെ ജുഡീഷ്യൽ കസ്റ്റഡിൽ വിട്ടത്. വിചാരണ കോടതി ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെ തുടർന്ന് തീഹാർ ജയിലിൽ തുടരുകയാണ് അരവിന്ദ് കേജ്‌രിവാൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top