ബിജെപി അധികാരത്തിലെത്തിയാല്‍ മമത മുതല്‍ തേജസ്വി വരെ ജയിലിലാകുമെന്ന് കേജ്‌രിവാൾ; മോദി ശ്രമിക്കുന്നത് എഎപിയെ തകര്‍ക്കാന്‍; ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി

ഡൽഹി: പ്രധാനമന്ത്രി മോദി ഒരു പുതിയ ദൗത്യത്തിലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. പൊതു തിരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും വിജയിച്ചാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ മമത ബാനര്‍ജി, തേജസ്വി യാദവ്, പിണറായി വിജയൻ തുടങ്ങി നിരവധി നേതാക്കൾ ജയിലിലാകുമെന്ന് കേജ്‌രിവാൾ പറഞ്ഞു. ഡൽഹി മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം പാര്‍ട്ടി ആസ്ഥാനത്ത് നിന്നുള്ള വാര്‍ത്താസമ്മേളനത്തിലാണ് കേജ്‌രിവാളിന്റെ പ്രതികരണം.

” സ്വേച്ഛാധിപത്യത്തിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ നമുക്ക് ഒരുമിച്ച് കഴിയണം. എന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ച് ഞാൻ പോരാടും. എനിക്ക് രാജ്യത്തെ 140 കോടി ജനങ്ങളുടെ പിന്തുണ ആവശ്യമാണ്. അഴിമതിക്കെതിരെ പോരാടുന്നതിനെക്കുറിച്ച് മോദിക്ക് പഠിക്കണമെങ്കിൽ, അദ്ദേഹം കേജ്‌രിവാളിൽ നിന്ന് പഠിക്കണം. ഞങ്ങൾ അഴിമതിക്കാരെ ജയിലിലേക്ക് അയച്ചു. നാല് എഎപി നേതാക്കളെ മോദി ജയിലിലേക്ക് അയച്ചു. എഎപിയെ തകർക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 230 സീറ്റുകൾ നേടുമെന്ന് എല്ലാവരും പറഞ്ഞു. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിക്കും”. കേജ്‌രിവാൾ പറഞ്ഞു.

കേജ്‌രിവാൾ ഇനി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകും. ഇന്ത്യസഖ്യത്തിന്റെ പ്രചാരണ വേദിയില്‍ അദ്ദേഹം ജൂൺ ഒന്നുവരെ നിറയും. ജൂണ്‍ രണ്ടിനാണ് അദ്ദേഹത്തിന് ജയിലില്‍ തിരികെ എത്തേണ്ടത്. നീതിയും ജനാധിപത്യവും വീണ്ടും ചർച്ചയാക്കാന്‍ കേജ്‌രിവാളിന്റെ ജയിൽവാസം വിഷയമാകും. എന്നാൽ എഎപിയുടെ സ്വന്തം സംസ്ഥാനങ്ങളില്‍ മാത്രമാകും പ്രഭാവം എന്ന കണക്കുകൂട്ടലിലാണ് ബിജെപി.

രാവിലെ കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിൽ കേജ്‌രിവാൾ ഭാര്യ സുനിതയ്ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മൻ ഉൾപ്പടെയുള്ള മുതിർന്ന പാർട്ടി നേതാക്കൾക്കുമൊപ്പമെത്തി ദര്‍ശനം നടത്തി. സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷ ക്ഷേത്രപരിസരത്ത് ഒരുക്കിയിരുന്നു. റോഡ് ഷോയുടെ അകമ്പടിയോടെ ആയിരുന്നു വരവ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here