കേജ്‌രിവാള്‍ ജയില്‍ വിമോചിതന്‍; തിരികെ എത്തിയതില്‍ ആവേശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി; സുപ്രീം കോടതിക്ക് നന്ദിയെന്ന് പ്രതികരണം; ആഹ്ളാദനൃത്തം ചവിട്ടി എഎപി പ്രവര്‍ത്തകര്‍

ഡല്‍ഹി: സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ജയില്‍ വിമോചിതനായി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടക്കമുള്ളവര്‍ സ്വീകരിക്കാന്‍ എത്തിയിരുന്നു. തീഹാര്‍ ജയിലിന് പുറത്ത് എഎപി അണികള്‍ ആഹ്ളാദനൃത്തം നടത്തി. ആവേശത്തോടെയാണ് കേജ്‌രിവാളിന് എഎപി സ്വീകരണം ഒരുക്കിയത്.

തിരികെ എത്തിയതില്‍ ആവേശമുണ്ടെന്ന് കേജ്‌രിവാള്‍ പറഞ്ഞു. സുപ്രീം കോടതിക്ക് നന്ദിയെന്ന് പ്രതികരിച്ചു. “ഈ രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്നും രക്ഷിക്കാൻ എനിക്ക് നിങ്ങളുടെ എല്ലാവരുടേയും സഹായം വേണം. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള എന്റെ പോരാട്ടം ഞാൻ തുടരുകയാണ്.” – കേജ്‌രിവാൾ ജയിൽ മോചിതനായതിന് പിന്നാലെ പ്രവർത്തകരോടായി പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട് കേസിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. 50-ാം ദിനമാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്. ജൂണ്‍ രണ്ടിന് ജയിലില്‍ തിരികെ എത്തണം.

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ പങ്കെടുക്കാൻ കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകുന്നതിനെ ഇഡി അതിശക്തമായി എതിർത്തിരുന്നു. ഇക്കാര്യത്തിൽ സുപ്രീം കോടതി ഇന്ന് തീർപ്പു പറയാനിരിക്കെ, ജാമ്യത്തെ എതിർത്ത് ഇഡി പുതിയ സത്യവാങ്മൂലവും ഫയൽ ചെയ്തിരുന്നു. സുപ്രീംകോടതി വിധിയിലൂടെ ഇഡിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here