ഏഷ്യാ കപ്പ്: ശ്രീലങ്കയെ എറിഞ്ഞു വീഴ്ത്തി ഇന്ത്യ ചാമ്പ്യന്മാര്‍

കൊളംബോ: ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പ് ജേതാക്കളായി. ടോസ് ലഭിച്ച ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കന്‍ ടീം 15.2 ഓവറില്‍ 50 റണ്‍സിന് പുറത്തായി. 6.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ 51 റണ്‍സെടുത്ത് ഇന്ത്യ വിജയിച്ചു. ഇഷാന്‍ കിഷന്‍ 23 റണ്‍സും ശുബ്മാന്‍ ഗില്‍ 27 റണ്‍സുമെടുത്തു. മഴ കാരണം വൈകിയായിരുന്നു കളി ആരംഭിച്ചത്.

പത്ത് റണ്‍സ് പിന്നിടും മുമ്പ് നാല് വിക്കറ്റുകള്‍ ലങ്കക്ക് നഷ്ടമായിരുന്നു. മൂന്നാം വറില്‍ നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ആണ് ലങ്കയുടെ കഥകഴിച്ചത്. പതും നിസ്സങ്ക, സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ എന്നിവരെയാണ് മൂന്നാം ഓവറില്‍ സിറാജ് പുറത്താക്കിയത്. ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജിന്റെ ബോളിങ് ലങ്കയുടെ അടിത്തറ തോണ്ടി. ഏഴ് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് സിറാജ് ആറ് വിക്കറ്റ് നേടിയത്. 2.2 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. ഓപ്പണര്‍ കുശാല്‍ പെരേരയെ ഗ്യാലറി കയറ്റി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 17 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് ആണ് ലങ്കന്‍ ബാറ്റിങ് നിരയില്‍ ടോപ് സ്‌കോറര്‍. അഞ്ച് പേര്‍ റണ്‍സ് ഒന്നുമെടുക്കാതെ പുറത്തായി. മെന്‍ഡിസിന് പുറമെ 13 റണ്‍സെടുത്ത ദുഷന്‍ ഹേമന്തയാണ് രണ്ടക്കം കടന്നത്.

പരിക്കേറ്റ അക്ഷര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. മുഹമ്മദ് ഷമിയും ഷര്‍ദുല്‍ ഠാക്കൂറും ടീമില്‍ ഇല്ലായിരുന്നു. രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ് എന്നീ മൂന്ന് സ്പിന്നര്‍മാര്‍ ടീമിലുണ്ട്. ലങ്കന്‍ ടീമില്‍ മഹീഷ് തീക്ഷണക്ക് പകരം ദുഷന്‍ ഹേമന്തയെ ഉള്‍പ്പെടുത്തി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top