കാമുകിക്കായി കുട്ടിയെയും അമ്മയെയും അരുംകൊല ചെയ്ത പ്രതിയുടെ വധശിക്ഷ ഒഴിവാക്കി, പരോളില്ലാതെ 45 വർഷം തടവ് വിധിച്ച് ഹൈക്കോടതി; കാമുകിക്ക് ഇരട്ട ജീവപര്യന്തം തന്നെ

കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ഇളവു ചെയ്താണ് ഹൈക്കോടതി വിധി. പരോളില്ലാതെയുള്ള 25 വർഷം കഠിന തടവാണ് നിനോ മാത്യുവിന് വിധിച്ചത്. അതേസമയം, രണ്ടാം പ്രതിയും നിനോ മാത്യുവിന്റെ കാമുകിയുമായ അനുശാന്തിയുടെ അപ്പീൽ തള്ളിയ കോടതി ഇരട്ട ജീവപര്യന്തം ശരിവച്ചു. ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോൺസൺ ജോൺ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. കേസിലെ ഒന്നാം പ്രതിയായ നിനോയുടെ വധശിക്ഷ ശരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള സർക്കാരിന്റെ ഹർജിയും കോടതി പരിഗണിച്ചു.

2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ വീട്ടിൽക്കയറി നിനോ മാത്യു വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആറ്റിങ്ങല്‍ തങ്കപ്പന്‍ ചെട്ടിയാരുടെ ഭാര്യ വിജയമ്മ എന്ന ഓമന (57), പ്രതിയായ അനുശാന്തിയുടെ മകള്‍ സ്വാസ്തിക (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം, കൊലപാതക ശ്രമം, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

തിരുവനന്തപുരം ടെക്നോപാർക്കിലെ ജോലി ചെയ്യുമ്പോള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു നിനോ മാത്യുവും അനുശാന്തിയും. ഒരുമിച്ചു ജീവിക്കാനുള്ള തടസങ്ങൾ ഒഴിവാക്കാനായിരുന്നു അനുശാന്തിയുടെ ഭര്‍തൃമാതാവിനെയും പേരക്കുട്ടിയെയും കൊലപ്പെടുത്തിയത്. ഇരുവരും കുറ്റക്കാരാണെന്ന് വിചാരണ കോടതി കണ്ടെത്തിയിരുന്നു. നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും വിധിക്കുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top