നഴ്‌സറി കുട്ടികളെ പീഡിപ്പിച്ചയാളെ വെടിവച്ചു കൊന്നു; കൊലപ്പെടുത്തിയത് ‘എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്’ സഞ്ജയ് ഷിൻഡെ

മഹാരാഷ്ട്രയിലെ ബദലാപൂരില്‍ രണ്ടും നാലും വയസുള്ള നഴ്‌സറിവിദ്യാര്‍ഥിനികളെ ബലാത്സംഗത്തിന് ഇരയാക്കിയ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. കേസിൽ അറസ്റ്റിലായ സ്‌കൂളിലെ ശുചീകരണ തൊഴിലാളി അക്ഷയ് ഷിൻഡയെയാണ് കൊലപ്പെടുത്തിയത്. കോൺസ്റ്റബിളിൻ്റെ കയ്യിൽ നിന്നും തോക്ക് പിടിച്ചു വാങ്ങി പ്രതി ആക്രമിക്കാൻ വന്നതിനെ തുടർന്നാണ് വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് താനെയിലെ മുമ്പ്ര ബൈപാസിനു സമീപമായിരുന്നു സംഭവം നടന്നത്.

പ്രതിയെ അന്വേഷണത്തിനായി തലോജ ജയിലിൽ നിന്ന് ബദ്‌ലാപൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു. അസിസ്റ്റൻ്റ് പോലീസ് ഇൻസ്പെക്ടർ നിലേഷ് മോറിന് വെടിവയ്പ്പിൽ പരുക്കേറ്റു. സീനിയർ ഇൻസ്‌പെക്ടർ സഞ്ജയ് ഷിൻഡെയാണ് പ്രതിയെ വെടിവച്ചിട്ടത്. മുംബൈ പോലിസിൽ ‘എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്’ എന്നറിയപ്പെടുന്ന ഉദ്യോഗസ്ഥൻ പ്രദീപ് ശർമക്കൊപ്പം പ്രവർത്തിച്ചയാളാണ് സഞ്ജയ്. ശർമയുടെ നേതൃത്വത്തിലുള്ള താനെ പോലീസ് ക്രൈംബ്രാഞ്ചിൻ്റെ ഏറ്റുമുട്ടൽ സെല്ലിലാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. ദാവൂദ് ഇബ്രാഹിമിൻ്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിനെ അറസ്‌റ്റ് ചെയ്‌ത സംഘത്തിലെ അംഗവുമായിരുന്നു.

ഓഗസ്റ്റ് 16ന് രക്ഷിതാക്കൾ പരാതി നൽകിയെങ്കിലും അദ്യം കേസെടുക്കാൻ പോലീസ് തയ്യാറായിരുന്നില്ല. ഈ നടപടിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നിരുന്നതത്. ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയതിന് ശേഷമായിരുന്നു പോലീസ് കേസെടുത്തിരുന്നത്. ബിജെപി നേതാവിൻ്റെ അടുത്ത ബന്ധുവിൻ്റെ സ്കൂൾ ആയതിനാലാണ് പോലീസ് നടപടിയെടുക്കാത്തത് എന്നും ആരോപണമുയർന്നിരുന്നു. അക്ഷയ് ഷിൻഡെ താമസിച്ചിരുന്ന വീടും രോഷാകുലരായ ജനക്കൂട്ടം തകർത്തിരുന്നു.

ഓഗസ്റ്റ് 13നായിരുന്നു സ്കൂളിലെ തൂപ്പുകാരനായ അക്ഷയ് ഷിൻഡെ രണ്ടും നാലും വയസുള്ള പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. കുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പീഡനം നടത്തിയത്. പെണ്‍കുട്ടികളിലൊരാള്‍ മുത്തച്ഛനോട് പറഞ്ഞതോടെയാണ് അതിക്രമം പുറത്തറിഞ്ഞത്. വൈദ്യ പരിശോധനയില്‍ രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top