നഴ്സറി കുട്ടികളെ പീഡിപ്പിച്ചയാളുടെ വീട് ജനങ്ങൾ തകർത്തു; ബദ്‌ലാപൂരിലെ സ്കൂൾ ബിജെപി നേതാവിൻ്റെ ബന്ധുവിൻ്റേത്

താനെയിലെ ബദ്‌ലാപൂരിലെ നഴ്സറി സ്‌കൂളിൽ രണ്ടും നാലും വയസുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അക്ഷയ് ഷിൻഡെയുടെ വീട് ആൾക്കൂട്ടം തകർത്തു. ആയിരത്തോളം പേരടങ്ങുന്ന പ്രതിഷേധക്കാർ പ്രതിയുടെ കുടുംബാംഗങ്ങളെ ആക്രമിച്ചതായും അയൽവാസികൾ പറഞ്ഞു. സമീപത്തുണ്ടായിരുന്ന ഷിൻഡെയുടെ ബന്ധുവീടും ആക്രമിക്കപ്പെട്ടു. ജനങ്ങൾ ഇരച്ചു കയറിയപ്പോൾ വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.

സ്കൂളിലെ തൂപ്പുകാരനാണ് അക്ഷയ് ഷിൻഡ. കുട്ടികളെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പീഡനം നടത്തിയത്. പെണ്‍കുട്ടികളിലൊരാള്‍ മുത്തച്ഛനോട് പറഞ്ഞതോടെയാണ് അതിക്രമം പുറത്തറിഞ്ഞത്. വൈദ്യപരിശോധനയില്‍ രണ്ട് പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഓഗസ്റ്റ് 26 വരെ റിമാൻഡ് ചെയ്തു. പ്രിൻസിപ്പലിനെയും ക്ലാസ് ടീച്ചറെയും വനിതാ അറ്റൻഡറെയും സ്‌കൂൾ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

അതേസമയം, പീഡനം നടന്ന സ്‌കൂൾ ബദ്‌ലാപൂരിൽ നിന്നുള്ള ഒരു ബിജെപി നേതാവിന്റെ അടുത്ത ബന്ധുവിൻ്റേത് ആണെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ ഗൗരവതരമായ കേസായിട്ടുപോലും സംഭവത്തില്‍ പോലീസ് അലംഭാവം കാട്ടിയതായും ആരോപണമുയർന്നിരുന്നു. ലൈംഗികാതിക്രമം അന്വേഷിക്കുന്നതിൽ കൃത്യവിലോപം കാട്ടിയതിന് മൂന്ന് പോലീസ് ഉദ്യോഗസ്ഥരെയും സംസ്ഥാന സർക്കാർ സസ്‌പെൻഡ് ചെയ്തു.

സ്കൂളിനെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. കേസ് അതിവേഗം അന്വേഷിക്കുമെന്നും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്‌കൂളിൽ നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷൻ ഉപരോധിക്കുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top