സഹകരണ ബാങ്ക് തട്ടിപ്പുകള്‍ തുടരുന്നു; നിക്ഷേപക അറിയാതെ ലക്ഷങ്ങള്‍ തട്ടിയെടുത്ത് ജീവനക്കാരി, കൈ മലര്‍ത്തി തിരുവല്ല അര്‍ബന്‍ ബാങ്ക്

തിരുവല്ല: സിപിഎം ഭരിക്കുന്ന തിരുവല്ല അർബൻ സഹകരണ ബാങ്കില്‍ നിക്ഷേപക അറിയാതെ ലക്ഷങ്ങൾ തട്ടിയെടുത്തെന്ന് പരാതി. തിരുവല്ല മതിഭാഗം സ്വദേശി വിജയലക്ഷ്മി മോഹന്‍റെ ആറര ലക്ഷം രൂപയാണ് ബാങ്ക് ജീവനക്കാരി തട്ടിയെടുത്തത്. നിക്ഷേപിച്ച പണം കാലാവധിക്കുശേഷം പിന്‍വലിക്കാന്‍ ചെന്നപ്പോഴാണ് ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് വിവരമറിഞ്ഞത്. വിജയലക്ഷ്മിയുടെ പേരിൽ ബാങ്ക് ജീവനക്കാരിയാണ് വ്യാജ ഒപ്പിട്ട് പണം തട്ടിയെടുത്തത്.

2015ലാണ് വിജയലക്ഷ്മി 3.5ലക്ഷം സ്ഥിരനിക്ഷേപമിട്ടത്. പലിശ സഹിതം 6.5 ലക്ഷം രൂപയാണ് അഞ്ചുവർഷത്തിനുശേഷം തിരികെ ലഭിക്കേണ്ടത്. 2022ൽ തുക പിൻവലിക്കാൻ ചെന്നപ്പോഴാണ് പണം ആരോ മുന്‍പേ പിന്‍വലിച്ചെന്നും അക്കൗണ്ട് കാലിയാണെന്നുമുള്ള വിവരമറിഞ്ഞത്. ബാങ്ക് നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് ജീവനക്കാരി പ്രീത ഹരിദാസ്‌ വ്യാജ ഒപ്പിട്ടു പണം തട്ടിയതറിഞ്ഞത്. ബാങ്ക് ചെയര്‍മാനും സിപിഎം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ ആര്‍.സനല്‍ കുമാര്‍ പറഞ്ഞതനുസരിച്ച് തിരുവല്ല ഡി.വൈ.എസ്‌.പിക്ക് വിജയലക്ഷ്മിയും അമ്മയും ചേര്‍ന്ന് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രീത ഹരിദാസ്‌ താന്‍ പണം തട്ടിയെടുത്തിരുന്നെന്നും മൂന്നു മാസത്തിനകം തിരിക നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

പണം നഷ്ടപെട്ട തന്നോട് ബാങ്ക് ഒരു തരത്തിലുമുള്ള സഹകരണവും കാണിച്ചില്ല. ബാങ്കിനു പണം നഷ്ടപ്പെട്ടതില്‍ യാതൊരു ഉത്തരവാധിത്തവും ഇല്ലെന്ന മട്ടില്‍ കൈ ഒഴിയുകയാണ്. ബാങ്കിനെ വിശ്വസിച്ചാണ് നിക്ഷേപകര്‍ പണം ഡിപോസിറ്റ് ചെയ്യുന്നത്. ഈ ഉത്തരവാധിത്തത്തില്‍ നിന്ന് ബാങ്കിന് ഒഴിഞ്ഞു മാറാനാവില്ല. തന്നെ കെണിയില്‍പ്പെടുത്താനാണ് തുടക്കം മുതലെ ബാങ്ക് അധികാരികള്‍ ശ്രമിക്കുന്നതെന്ന് കോയമ്പത്തൂരില്‍ ഉദ്യോഗസ്ഥയായ വിജയലക്ഷ്മി ‘മാധ്യമ സിന്‍ഡിക്കറ്റി’നോട് പറഞ്ഞു.

മാസങ്ങള്‍ പിന്നിട്ടിട്ടും തുക തിരികെ ലഭിക്കാത്തതിനെത്തുടര്‍ന്ന് റിസേര്‍വ് ബാങ്കിന് പരാതി നല്‍കി. ആര്‍.ബി.ഐ ആവശ്യപ്പെട്ട വിശദീകരണത്തില്‍ നിലവില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ തുടര്‍ നടപടികളെടുക്കാനാകാതെ അന്വേഷണം അവസാനിപ്പിക്കേണ്ടി വന്നു. പ്രശ്നത്തില്‍ യാതൊരു നീക്കുപോക്കും ഇല്ലാത്തതിനാല്‍ പരാതിക്കാരി രണ്ടു പ്രാവശ്യം സഹകരണ രജിസ്ട്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തെത്തുടര്‍ന്ന് ഏഴ് ദിവസത്തിനകം പണം തിരികെ നല്‍കാന്‍ നോട്ടീസ് പുറപ്പെടുവിച്ചു. തുക തിരികെ ലഭിക്കാത്തതിനാല്‍ വിജയലക്ഷ്മിയും മകള്‍ നീന മോഹനും പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

അതേസമയം പണം തട്ടിയ ജീവനക്കാരിയെ പുറത്താക്കിയെന്നും നഷ്ടമായ തുക നല്‍കേണ്ട ബാധ്യത ബാങ്കിനില്ലെന്നുമാണ് ചെയര്‍മാന്‍ ആര്‍.സനല്‍ കുമാന്‍റെ വിശദീകരണം. പണം തട്ടിയെടുത്ത പ്രീത ഹരിദാസ്‌ 2020ല്‍ ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തത്തിനു രണ്ടു വര്‍ഷത്തേക്ക് സസ്പെന്‍ഷനിലായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top