സഖാക്കളെ ഇതിലേ… ഇതിലേ… 34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎം ആളെ തേടുന്നു; പ്രവര്‍ത്തകരെ ആവശ്യമുണ്ടെന്ന് ലിങ്ക്ഡിന്‍ പരസ്യം

കൊല്‍ക്കത്ത : 34 കൊല്ലം എതിരാളികളില്ലാതെ പശ്ചിമ ബംഗാള്‍ ഭരിച്ച സിപിഎം ഇന്ന് നേരിടുന്നത് നിലനില്‍പ്പിന്റെ കടുത്ത പ്രതിസന്ധി. ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആളെ തേടിയുള്ള സംസ്ഥാന ഘടകത്തിന്റെ പരസ്യം. ലിങ്ക്ഡിന്‍ ആപ്പിലാണ് പ്രവര്‍ത്തിക്കുന്നതിന് ഇടത് മനസുള്ളവരെ തേടി ബംഗാള്‍ ഘടകം പരസ്യം നല്‍കിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിന് പരസ്യങ്ങള്‍ നല്‍കുന്ന പ്ലാറ്റ്ഫോമിലാണ് വിപ്ലവ പാര്‍ട്ടിയുടെ പരസ്യവും വന്നിരിക്കുന്നത്. നവ മാധ്യമങ്ങളിലെ ഇടപെടലിനാണ് ആളെ തേടി പരസ്യം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം പാര്‍ട്ടിയുടെ സാമ്പത്തിക മേല്‍നോട്ടം, ഓഫീസ് നടത്തിപ്പ്, ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിയുളള വിവര ശേഖരണം എന്നിവയും ചെയ്യണമെന്നാണ് പരസ്യത്തില്‍ പറയുന്നത്. ഇടത് രാഷ്ട്രീയത്തിനായി അണി ചേരു എന്നാണ് പരസ്യത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ ശമ്പളം, ആനുകൂല്യങ്ങള്‍ എന്നിവയൊന്നും വ്യക്തമാക്കിയിട്ടില്ല. പാര്‍ട്ടിയംഗങ്ങള്‍ ചെയ്തിരുന്ന ജോലികള്‍ക്കാണ് ഇപ്പോള്‍ ജീവനക്കാരെ തേടുന്നത്. ഇന്ന് ബംഗാള്‍ സിപിഎമ്മില്‍ പ്രവര്‍ത്തിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥ തുറന്നു കാട്ടുന്നതെന്നാണ് പരസ്യമെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പറയുന്നത് .

പാര്‍ട്ടി ഓഫീസുകളില്ല, അണികളുമില്ല,

പശ്ചിമ ബംഗാളില്‍ ഒരു കാലത്ത് ശക്തമായ സിപിഎം നയ വ്യതിയാനങ്ങള്‍ മൂലം പാടെ തകര്‍ന്നു പോയിരിക്കുകയാണ്. ജനങ്ങള്‍ പൂര്‍ണ്ണമായും അകന്നു. 2011 ല്‍ അധികാരത്തില്‍ നിന്ന് പുറത്തായ സിപിഎമ്മിന് നിലവില്‍ നിയമസഭയില്‍ ഒരംഗം പോലുമില്ല. ലോക്‌സഭയിലും ബംഗാള്‍ ഘടകത്തിന് പ്രാതിനിധ്യം. അവസാനം സിപിഎം മുഖ്യമന്ത്രിയായി ബംഗാള്‍ ഭരിച്ച ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാറിന്റെ നിലപാടുകള്‍ പലപ്പോഴും കര്‍ഷക വിരുദ്ധമായതോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ ബംഗാളിലെ ജനങ്ങള്‍ അധികാരത്തിലെത്തിച്ചത്. ഇതോടെ സിപിഎം പൂര്‍ണ്ണമായി തളര്‍ന്നു. അതുവരെ സിപിഎം എതിരാളികളോട് ചെയ്തിരുന്നതെല്ലാം തിരികെ ലഭിക്കുന്ന സാഹചര്യമുണ്ടായി. പാര്‍ട്ടി ഓഫീസുകള്‍ വ്യാപകമായി തൃണമൂല്‍ കോണ്‍ഗ്രസും ബിജെപി യും പിടിച്ചെടുത്തു. ഒരു ചെറുത്ത് നില്‍പ്പിന് പോലും കഴിയാത്ത അവസ്ഥയില്‍ ദുര്‍ബലമാവുകയായിരുന്നു സിപിഎം. അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ സിപിഎം ചിത്രത്തില്‍ പോലും ഇല്ലാത്ത അവസ്ഥായിലായി. ബിജെപി മുഖ്യപ്രതിപക്ഷം കൂടിയായതോടെ ഇരുവിഭാഗങ്ങളില്‍ നിന്നുളള സമ്മര്‍ദം സിപിഎമ്മിന് താങ്ങാവുന്നതിലും അധികമായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചെങ്കിലും അമ്പേ പരാജയപ്പടുകയും ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും സിപിഎമ്മിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇതില്‍ നിന്നെല്ലാം എങ്ങനെ മുന്നേറാം എന്ന ചിന്തയിലാണ് നവമാധ്യമങ്ങളിലെ പ്രവര്‍ത്തനം സജീവമാക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ജീവനക്കാരെ തേടി പരസ്യം നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top