എന്നെ ജയിലിലടച്ചോളൂ, അവള്‍ക്കൊപ്പം ജീവിക്കാന്‍ വയ്യ; നാടുവിട്ട ടെക്കി പോലീസിനോട്

ഭാര്യയുടെ പീഡനം സഹിക്കാനാവാതെ നാടുവിട്ട ടെക്കിയെ പോലീസ് കണ്ടെത്തി. നോയിഡയ്ക്കു സമീപത്തെ മാളിനകത്തെ തിയേറ്ററിൽനിന്നും സിനിമ കണ്ടിറങ്ങി വരുമ്പോഴാണ് യുവാവിനെ പോലീസ് പിടികൂടിയത്. യുവാവിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു.

ഓഗസ്റ്റ് നാലു മുതലാണ് നോർത്ത് ബെംഗളൂരു സ്വദേശിയായ ടെക്കിയെ കാണാതായത്. എടിഎമ്മിൽനിന്നും പണം എടുത്തുവരാമെന്ന് പറഞ്ഞാണ് ഭർത്താവ് പോയതെന്നും പിന്നീട് ഫോൺ സ്വിച്ച് ഓഫായെന്നുമാണ് ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഭർത്താവിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാമെന്നായിരുന്നു ഭാര്യയുടെ സംശയം.

പോലീസ് റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും വിമാനത്താവളങ്ങളും പരിശോധിച്ചെങ്കിലും ടെക്കിയെക്കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ബുധനാഴ്ച നോയിഡയിൽനിന്നും ടെക്കി പുതിയൊരു സിം വാങ്ങി തന്റെ പഴയ ഫോണിൽ ഉപയോഗിച്ചതിൽനിന്നാണ് പോലീസിന് അയാൾ എവിടെയാണെന്നത് കണ്ടെത്താൻ സഹായിച്ചത്.

മാളിൽനിന്നും ഇറങ്ങി വന്ന ടെക്കിയെ ഞങ്ങൾ മൂന്ന് പേർ ചേർന്ന് വളഞ്ഞപ്പോൾ തന്നെ പോലീസുകാരാണെന്ന് അയാൾക്ക് മനസ്സിലായി. അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു, അടുത്തത് എന്താണെന്ന്? ബെംഗളൂരുവിലേക്ക് വരണമെന്ന് പറഞ്ഞപ്പോൾ എതിർത്തു. ജയിലിൽ അടച്ചാലും കുഴപ്പമില്ല, ഞാൻ അവിടെ ജീവിച്ചോളാം. പക്ഷേ, തിരികെ ബെംഗളൂരുവിലേക്ക് ഇല്ലെന്നാണ് ടെക്കി പറഞ്ഞതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഭാര്യ നൽകിയ പരാതി ക്ലോസ് ചെയ്യാൻ യുവാവ് നഗരത്തിലേക്ക് മടങ്ങി വന്നേ മതിയാകൂവെന്ന് പറഞ്ഞപ്പോഴാണ് വരാൻ തയ്യാറായതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

ഭാര്യ തന്നെ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്യാറുണ്ടെന്ന് ടെക്കി പോലീസിന് മൊഴി നൽകി. ഞാൻ അവളുടെ രണ്ടാമത്തെ ഭർത്താവാണ്. ഏകദേശം മൂന്ന് വർഷം മുമ്പ് അവളെ കണ്ടുമുട്ടിയപ്പോൾ വിവാഹമോചിതയായിരുന്നു, 12 വയസ്സുള്ള ഒരു മകളുമുണ്ടായിരുന്നു. ഞാൻ അവളെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചു. ഞങ്ങൾക്ക് എട്ട് മാസം പ്രായമുള്ള ഒരു മകളുണ്ട്. എനിക്ക് യാതൊരുവിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. ഒരു വറ്റ് ചോറോ ഒരു കഷ്ണം ചപ്പാത്തിയോ എന്റെ പ്ലേറ്റിൽനിന്നും താഴെ വീണാൽ അവൾ ഉച്ചത്തിൽ വഴക്ക് പറയുമായിരുന്നു. അവൾക്ക് ഇഷ്ടമുള്ള വസ്ത്രമായിരുന്നു ഞാൻ ധരിക്കേണ്ടിയിരുന്നത്. ഒരു കപ്പ് ചായ കുടിക്കാൻ പോലും ഒറ്റയ്ക്ക് പോകാൻ എനിക്ക് അനുവാദമുണ്ടായിരുന്നില്ലെന്നും ടെക്കി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

ഭാര്യ തന്റെ വീഡിയോകളും ചിത്രങ്ങളും ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും കാണാനില്ലെന്ന് പരാതി നൽകുകയും ചെയ്തതോടെ തല മൊട്ടയിടിക്കുകയും ലുക്കിൽ മാറ്റം വരുത്തുകയും ചെയ്തതായി പൊലീസിന് ടെക്കി മൊഴി നൽകി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top