നിതീഷ് വീണ്ടും അധികാരമേറ്റു; രണ്ട് വര്‍ഷത്തിനിടെ രണ്ടാം തവണ സത്യപ്രതിജ്ഞ

പട്‌ന: ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ മഹാസഖ്യ സര്‍ക്കാരിനെ കയ്യൊഴിഞ്ഞാണ് എന്‍ഡിഎ മുഖ്യമന്ത്രിയായി വീണ്ടും നിതീഷ് സത്യപ്രതിജ്ഞ ചെയ്തത്. വ്യത്യസ്ത മുന്നണികളുടെ ഭാഗമായി ഇത് ഒമ്പതാമത്തെ തവണയാണ് നിതീഷ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ സത്യവാചകം ചൊല്ലികൊടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരിയും പ്രതിപക്ഷ നേതാവായിരുന്ന വിജയ്കുമാര്‍ സിന്‍ഹയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഇവരെ കൂടാതെ ആറ് മന്ത്രിമാരും അധികാരമേറ്റിട്ടുണ്ട്.

ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡയടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ എത്തിയിരുന്നു. ചടങ്ങിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു.

2022-ലാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച് നിതീഷ് മഹാസഖ്യത്തില്‍ ചേര്‍ന്നത്. നിതീഷ് കൂടി മുന്‍കൈ എടുത്താണ് ദേശീയ തലത്തില്‍ ‘ഇന്ത്യ’ സഖ്യം രൂപീകരിച്ചത്. നിലവില്‍ ആടിയുലഞ്ഞ് തുടരുന്ന സഖ്യത്തിന്റെ ഭാവി ആശങ്കയിലാക്കിയാണ് നിതീഷ് കൂടി എന്‍ഡിഎ പക്ഷത്തേക്ക് ചാഞ്ഞത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളുമൊക്കെ ‘ഇന്ത്യ’ സഖ്യത്തില്‍ നിന്നും അകന്ന് നില്‍ക്കവേയാണ് ബിഹാറില്‍ നിന്നുള്ള അപ്രതീക്ഷിത തിരിച്ചടി കൂടി സഖ്യത്തിന് നേരിടേണ്ടി വന്നിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top