ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ വീണ്ടും ജയിലിലേക്ക്; ഗുജറാത്ത് സര്‍ക്കാരിനെ തള്ളി സുപ്രീംകോടതി

ഡല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീംകോടതി. കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ പതിനൊന്ന് പ്രതികളെ വിട്ടയച്ച വിധി റദ്ദാക്കി. മഹാരാഷ്ട്രയിലെ കോടതിയിൽ ശിക്ഷിക്കപ്പെട്ടതിനാൽ പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു. കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് കാലാവധി തീരുന്നതിന് മുന്‍പ് ശിക്ഷാ ഇളവ് നല്‍കിയതിനെ ചോദ്യംചെയ്തുള്ള ഹര്‍ജികളിലാണ് വിധി.

ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്. 2022ല്‍ പ്രതികളെ വിട്ടയച്ച സക്കാര്‍ ഉത്തരവ് കോടതി അസാധുവാക്കി.
കോടതിയെ കബളിപ്പിച്ചാണ് പ്രതികള്‍ അനുകൂല വിധി നേടിയത്. ശിക്ഷാ ഇളവ് അനുവദിക്കുന്നതിൽ ഗുജറാത്ത് സർക്കാർ കുറ്റവാളികൾക്കൊപ്പം പ്രവർത്തിച്ചു. ഇരയായ സ്ത്രീയുടെ അവകാശവും നീതിയും നടപ്പാക്കണം. ഒരു സ്ത്രീ ഏതു വിഭാഗത്തിൽപ്പെട്ടതാണെങ്കിലും സമൂഹത്തിൽ ബഹുമാനം അർഹിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.

2002ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന കൂട്ടബലാല്‍സംഗത്തില്‍ മുംബൈയിലെ സി.ബി.ഐ കോടതിയാണ്‌ 2009ല്‍ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കിയെന്നും വിട്ടയക്കണമെന്നും പ്രതികളില്‍ ഒരാള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ കോടതി ഗുജറാത്ത് സര്‍ക്കാരിനെ നിയോഗിച്ചു. ഇതിനു പിന്നാലെയാണ് 2022ല്‍ പതിനൊന്ന് പ്രതികളെ സര്‍ക്കാര്‍ വിട്ടയച്ചത്.

ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാല്‍സംഗം ചെയ്യുകയും കുടുംബത്തിലെ 7 പേരെ കൊലപ്പെടുത്തുകയും ചെയ്തതായിരുന്നു കേസ്. എന്നാല്‍ കേസ് എടുക്കാന്‍ രണ്ട് വര്‍ഷം താമസിച്ചു. ഇതിനിടെ തെളിവുകള്‍ നശിപ്പിക്കുകയും ഇരയെ പലതവണ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top