ബിഷപ് കെപി യോഹന്നാൻ അമേരിക്കയിൽ അപകടത്തിൽ പെട്ടു; പരുക്കുകൾ ഗുരുതരം; ദുരന്തം പ്രഭാത സവാരിക്കിടെ

ബിലീവേഴ്‌സ് ചർച്ച് മേധാവി കെപി യോഹന്നാൻ മെത്രാപ്പോലീത്തക്ക് അമേരിക്കയിൽ റോഡപകടത്തിൽ ഗുരുതര പരുക്ക്. ഡാലസിൽ ചൊവ്വാഴ്ച രാവിലെ ഉണ്ടായ അപകടത്തിൽ സാരമായി പരുക്കേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അമേരിക്കൻ സമയം ചൊവ്വാഴ്ച രാവിലെ 6 മണിക്കായിരുന്നു (ഇന്ത്യൻ സമയം വൈകിട്ട് 5.15 മണി) അപകടം. ഡാലസിലെ ബിലീവേഴ്‌സ് ചർച്ച് കോമ്പൗണ്ടിന് പുറത്തുള്ള റോഡിൽ കൂടി നടക്കുമ്പോൾ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. കാർ പോലീസ് പിടികൂടി.

തലയ്ക്കും നെഞ്ചിനും സാരമായി പരിക്കറ്റ അദ്ദേഹത്തെ ഉടൻ തന്നെ വിമാനമാർഗം ഡാലസിലെ മെതടിസ്റ്റ് ഹോസ്പിറ്റലിൽ എത്തിച്ചു. ഇവിടെ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതായി ഡോക്ടർമാർ അറിയിച്ചു. നാല് ദിവസം മുൻപാണ് അദ്ദേഹം അമേരിക്കയിൽ എത്തിയത്.

ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിൽ 1979ൽ സുവിശേഷ പ്രസ്ഥാനം തുടങ്ങി രംഗത്ത് വന്ന കെപി യോഹന്നാൻ, ഏറ്റവുമൊടുവിൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് എന്ന പേരിൽ സഭ രൂപീകരിച്ച് സ്വയം മെത്രാപ്പോലിത്ത ആയി അവരോധിതനുമായി. മോറാൻ മോർ അത്തനേഷ്യസ് യോഹാൻ എന്നാണ് ഔദ്യോഗിക നാമം.

കള്ളപ്പണം വെളുപ്പിക്കൽ അടക്കം കേസുകളുടെ പേരിൽ 2020 നവംബറിൽ ആദായനികുതി വകുപ്പ് തുടർച്ചയായി നടത്തിയ റെയ്ഡുകളോടെ പ്രതിരോധത്തിലായ ബിലീവേഴ്‌സ് ചർച്ച്, പലവഴിക്ക് ശ്രമിച്ച് അതിൻ്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top