ബിജെപി പ്രവേശന വിവാദം ആളിക്കത്തിച്ച ശോഭക്കും സുധാകരനും ദല്ലാളിനുമെതിരെ ജയരാജന്‍റെ വക്കീല്‍ നോട്ടീസ്; കള്ളപ്രചാരവേല നടത്തിയതിന് മാപ്പ് പറയണം; 2 കോടി നഷ്ടപരിഹാരം നല്‍കണം

തിരുവനന്തപുരം: ബിജെപി നേതാവ്‌ ശോഭാ സുരേന്ദ്രൻ, കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെ എൽഡിഎഫ്‌ കൺവീനറും സിപിഎം കേന്ദ്രകമ്മറ്റിയംഗവുമായ ഇ.പി.ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചു. ബിജെപിയില്‍ ചേരാന്‍ ജയരാജന്‍ പ്രകാശ് ജാവഡേക്കറെ കണ്ടെന്ന രാഷ്ട്രീയ വിവാദമുയര്‍ത്തിയ പ്രസ്താവന നടത്തിയതിന്റെ പേരില്‍ മൂവര്‍ക്കും എതിരെ നിയമനടപടി സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ജയരാജന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ജയരാജന്റെ നീക്കം.

തന്നെയും പാർട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തി. ആരോപണങ്ങൾ പിൻവലിച്ച്‌ ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിക്കാത്ത പക്ഷം, സിവിൽ ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു. അഡ്വ. എം.രാജഗോപാലൻ നായർ മുഖേനയാണ് നോട്ടീസ്‌ അയച്ചത്‌.

പത്രങ്ങളിലും വാർത്താചാനലുകളിലും നൽകിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ജയരാജനെതിരെ അപവാദം പ്രചരിപ്പിച്ചു. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിക്കുക വഴി ഇപിയെ മാത്രമല്ല പാർട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചു. ജയരാജൻ ബിജെപിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്‌ ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാസുരേന്ദ്രന്റെ വാദം പച്ച നുണയാണ്‌. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ്‌ ഇപി. അദ്ദേഹത്തിന്റെ പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്‌.

1995 ഏപ്രിലിൽ രണ്ട്‌ ബിജെപിക്കാരാണ്‌ ട്രെയിൽ വച്ച്‌ ഇപിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്‌. അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തിരഞ്ഞെടുപ്പ്‌ സമയത്ത്‌ തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. ഉപതെരഞ്ഞെടുപ്പ്‌ സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്‌. ഒരു വർഷം മുൻപ്‌ നടന്ന സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുൻപ്‌ മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും നോട്ടീസിൽ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top