ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍: ഇന്ത്യയുടെ ഐക്യം തകര്‍ക്കുന്നു, മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാന്‍ ശ്രമം; വിമര്‍ശനം പ്രത്യേക പോഡ്കാസ്റ്റില്‍

ചെന്നൈ: സ്പീക്കിങ് ഫോര്‍ ഇന്ത്യ പോഡ്കാസ്റ്റില്‍ ബിജെപിയെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തെറ്റുകള്‍ മറച്ചുവെക്കാന്‍ ബിജെപി മതത്തെ ആയുധമാക്കുകയാണെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു. ബിജെപിയുടെ ഈ നീക്കത്തിന് ഇപ്പോള്‍ തടയിട്ടില്ലെങ്കില്‍ ഇന്ത്യയെ രക്ഷിക്കാനാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. സനാതനധര്‍മ്മത്തെ ഉന്മൂലനം ചെയ്യണം എന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പ്രതികരണം.

ജനങ്ങളുടെ മതവികാരത്തിന്റെ തീ ആളിക്കത്തിച്ച് അതില്‍നിന്ന് ചൂടുകായാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യയുടെ ഘടനയെ വിഘടിക്കാനും ഐക്യബോധം തകര്‍ക്കാനും ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സ്റ്റാലിന്‍ ആരംഭിച്ചത്.

ഇന്ത്യന്‍ പാര്‍ലമെന്റിലെ മൂന്നാമത്തെ വലിയ കക്ഷിയുടെ നേതാവ് എന്ന നിലയിലും രാജ്യത്തെ പൗരന്മാരില്‍ ഒരാളെന്ന നിലയിലും ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ് ഈ പോഡ്കാസ്റ്റിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷവും 2 കോടി ആളുകള്‍ക്ക് തൊഴില്‍ എന്ന ഉറപ്പ്, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍, ജനക്ഷേമ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടെ തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ ബിജെപി പരാജയപ്പെട്ടെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

2002ല്‍ ഗുജറാത്തില്‍ വിദ്വേഷവും വെറുപ്പും വിതച്ചു. ഇപ്പോള്‍ ഹരിയനയിലും മണിപ്പുരിലും അതേശ്രമമാണ് ബിജെപി നടത്തുന്നത്. വര്‍ഗീയവാദത്തിന്റെ തീ മണിപ്പൂരിനെയാകെ ചുട്ടെരിച്ചു. മതഭ്രാന്ത് ഹരിയാനയില്‍ നിഷ്‌കളങ്കരുടെ ജീവനും സ്വത്തും അപഹരിക്കുന്നു. ആര് അധികാരത്തില്‍ വരണം എന്നതിനെക്കാള്‍ ആര് വരാന്‍ പാടില്ലെന്നതിനെക്കുറിച്ചാണ് 2024- ലെ പൊതുതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top