രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; ശോഭ സുരേന്ദ്രന് വീണ്ടും നിരാശ

രജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ നിയോഗിച്ചിരിക്കുന്നത്. ഇന്ന് ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്. നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. തിങ്കളാഴ്ച സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏല്‍ക്കും.
പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറില്‍ തീരുമാനം എത്തി നിന്നത്. എല്ലാ വിഭാഗത്തെയും ആകര്‍ഷിക്കാന്‍ പറ്റുന്ന ആള്‍ സംസ്ഥാന പ്രസിഡന്റായി വരണമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖറിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ മികച്ച പ്രകടനവും പരിഗണിച്ചിട്ടുണ്ട്. ഏറെക്കുറേ ഈ സ്ഥാനം രാജീവ് ചന്ദ്രശേഖര്‍ ഉറപ്പിച്ചിരുന്നതാണ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സ്വന്തമായി വീട് വാങ്ങി താമസവും തുടങ്ങിയിരുന്നു.
ഒരിക്കല്‍ കൂടി തഴയപ്പെട്ടതിന്റെ നിരാശയിലാണ് ശോഭ സുരേന്ദ്രനും എംടി രമേശും. മുതിര്‍ന്ന നേതാക്കള്‍ എന്ന നിലയില്‍ ഇത്തവണ സ്ഥനം ലഭിക്കുമെന്ന ഉറച്ച വിശ്വാസം ഇരുവര്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ കേന്ദ്രം തുണച്ചത് കേരളത്തിന് പുറത്ത് നിന്നെത്തിയ രാജീവ് ചന്ദ്രശേഖറിനെയാണ്. ഇതിന്റെ അലയൊലികള്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ഉണ്ടാകും എന്ന് ഉറപ്പാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here