ബിജെപി സംസ്ഥാന പ്രസിഡൻ്റിനെ ഇന്നറിയാം; ശോഭാ സുരേന്ദ്രന് ചാൻസ് കിട്ടുമോ ?

കേരളത്തിലെ ബിജെപിയെ ഒരു വനിതാ പ്രസിഡന്റ് നയിക്കുമോ ? കെ സുരേന്ദ്രന്‍ തുടരുമോ അതോ പുതിയൊരാള്‍ വരുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഇന്നറിയാം. സംസ്ഥാനത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ബംഗലൂരില്‍ നിന്ന് ഉച്ചക്ക് എത്തും. കേന്ദ്ര കോര്‍ കമ്മറ്റി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. മത്സരം ഒഴിവാക്കും. കേന്ദ്രം പ്രഖ്യാപിക്കുന്ന ആള്‍ നോമിനേഷന്‍ നല്‍കും.
കെ.സുരേന്ദ്രന് ഒരു ടേം കൂടി നീട്ടി കിട്ടുന്നില്ലെങ്കില്‍ എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന്‍ തുടങ്ങിയവരുടെ പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പറഞ്ഞു കേള്‍ക്കുന്നത്. തദ്ദേശ – നിയമ തിരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ പ്രാപ്തിയുള്ള നേതാവിനെയാവും അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരിക.
ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ആണെങ്കിലും മത്സരം ഒഴിവാക്കിയുള്ള തെരഞ്ഞെടുപ്പ് രീതിയാണ് ബിജെപിയുടേത്. അതിനാല്‍ കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിക്കുന്ന ഒരാള്‍ മാത്രമാകും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുക. സംസ്ഥാന അധ്യക്ഷ പദവിയിലുള്ള കെ. സുരേന്ദ്രന്‍ അഞ്ചുവര്‍ഷം പിന്നിട്ടു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ സുരേന്ദ്രന്‍ തുടരട്ടെ എന്ന് തീരുമാനിച്ചാല്‍ സംസ്ഥാന ഭാരവാഹികളും ദേശീയ കൗണ്‍സില്‍ അംഗങ്ങളും മാത്രമാണ് പുതുതായി വരിക. എം ടി രമേശ്, ശോഭാസുരേന്ദ്രന്‍ എന്നിവരാണ് സീനിയോറിറ്റി അനുസരിച്ച് പാര്‍ട്ടിയില്‍ സംസ്ഥാന അധ്യക്ഷ പദവിക്കായി കാത്തു നില്‍ക്കുന്നത്. മുഖംമിനുക്കാന്‍ തീരുമാനിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ പരിഗണിക്കപ്പെട്ടേക്കാം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here