വനിതാ ബില്‍, സൗജന്യ റേഷന്‍, രാജ്യാന്തര രാമായണ ഉത്സവം, ഏക സിവില്‍ കോഡ്; വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ച് ബിജെപി; പ്രകടനപത്രിക പുറത്തിറക്കി

ഡല്‍ഹി: ലോകസഭ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബിജെപി. 14 ഭാഗങ്ങളുള്ള പ്രകടനപത്രികയില്‍ വനിതാ സംവരണ നിയമം, പുതിയ ക്രിമിനല്‍ നിയമം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വച്ചത്.

വരുന്ന അഞ്ച് വര്‍ഷത്തേക്ക് റേഷന്‍, വെള്ളം എന്നിവ സൗജന്യം, മുദ്ര ലോൺ തുക 10 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തും, ദരിദ്ര വിഭാഗങ്ങൾക്ക് 3 കോടി വീടുകൾ കൂടി നിർമിച്ചുനൽകും, 70 വയസ് കഴിഞ്ഞവർക്ക് അ‍ഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ, എല്ലാ വീടുകളിലും പാചകവാതകം പൈപ്പ് ലൈൻ വഴി നൽകും, 6ജി നടപ്പാക്കും, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കും, പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും, പുതിയ ബുള്ളറ്റ് ട്രെയിനുകളും വന്ദേഭാരത് ട്രെയിനുകളും കൊണ്ടുവരും, ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം സംഘടിപ്പിക്കും, ഏക സിവിൽ കോഡ് നടപ്പാക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിലൂടെ ബിജെപി മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍.

ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, അഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ധനകാര്യമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ‘സങ്കൽപ് പത്ര’ പുറത്തിറക്കിയത്. കേന്ദ്ര സര്‍ക്കാരിന്‍റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളായ യുവാക്കൾ, സ്ത്രീകൾ, കർഷകർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രതിനിധികൾ എന്നിവര്‍ക്ക് പത്രികയുടെ പതിപ്പ് കൈമാറി.

കേരളത്തിലെ വിഷു ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ ആശംസകൾ നേര്‍ന്നാണ് നരേന്ദ്ര മോദി പ്രകാശനചടങ്ങില്‍ സംസാരിച്ചത്. രാജ്യം കാത്തിരുന്ന പ്രകടന പത്രികയാണ് ബിജെപി അവതരിപ്പിച്ചത്. നടപ്പാക്കുന്ന വാഗ്ദാനങ്ങളെ പ്രകടനപത്രികയിൽ ഉൾപ്പെടുത്താറുള്ളു. അഴിമതിക്കെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here